അൽ ജസീറ ഗാസ ബ്യൂറോ ചീഫിന്റെ ഭാര്യയും മകളും മകനും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ബുധനാഴ്ച രാത്രി ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അൽ ജസീറ ഗാസ ബ്യൂറോ ചീഫിന്റെ കുടുംബം കൊല്ലപ്പെട്ടു. സംഭവത്തെക്കുറിച്ച് ഇസ്രായേൽ സൈന്യത്തിൽ നിന്ന് ഇതുവരെയും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അൽ ജസീറ ഗാസ ബ്യൂറോ ചീഫ് വെയ്ൽ അൽ ദഹ്ദൂഹിന്റെ ഭാര്യയും മകളും മകനുമാണ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഭാര്യയുടെയും മകളുടെയും മകന്റെയും മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരയുന്ന അൽ ജസീറ ഗാസ ബ്യൂറോ ചീഫ് വെയ്ൽ അൽ ദഹ്ദൂഹിന്റെ ദൃശ്യങ്ങളും ചാനൽ പുറത്തുവിട്ടു. മധ്യ ഗാസയിലെ നുസീറത് പട്ടണത്തിലാണ് ആക്രമണം ഉണ്ടായത്. നുസീറത്തിലെ അഭയാർത്ഥി ക്യാമ്പിന് നേരെയായിരുന്നു വ്യോമാക്രമണം. യാർമൗകിലും അഭയാർത്ഥി ക്യാമ്പുകൾ ആക്രമിക്കപ്പെട്ടു.
ഗാസയിലെ വെടിനിർത്തൽ നിർദേശം അമേരിക്ക തള്ളിക്കളഞ്ഞിരുന്നു. വെടിനിർത്തൽ പ്രഖ്യാപിക്കുന്ന നീക്കം ഹമാസിനെ സഹായിക്കുമെന്നാണ് യു.എസ് നിലപാട്. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗൺസിൽ നടത്തിയ തുറന്ന സംവാദത്തിലാണ് യു.എസ് നിലപാട് വ്യക്തമാക്കിയത്.
വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് ഹമാസിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഇസ്രയേലിന് നേരെയുള്ള ആക്രമണം കൂടാൻ ഇടയാക്കുമെന്നും യു.എസ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ഗാസിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിൽ വെടിനിർത്തൽ പ്രഖ്യാപിക്കേണ്ടതുണ്ടെന്ന യുഎന്നിന്റെയും യൂറോപ്യൻ യൂണിയന്റെയും നിലപാടുകൾക്ക് എതിരാണ് അമേരിക്കയുടെ വാദം.
അതേസമയം യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനെതിരെ ഇസ്രയേൽ രംഗത്തെത്തി.