ദേശീയ അമ്പെയ്ത്ത് മത്സരത്തിൽ മാറ്റുരക്കാൻ പേരാവൂരുകാരനും

പേരാവൂർ : ഗോവയിൽ നടക്കുന്ന ദേശീയ ഗെയിംസ് ഇന്ത്യൻ റൗണ്ട് ആർച്ചറി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജഗോപാലും .കേരളത്തിൽ നിന്ന് നാഷണൽ ഗെയിംസ് ആർച്ചറി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക പുരുഷ താരമാണ് ദശരഥ്.
മേഘന കൃഷ്ണ വയനാട്,ഐശ്വര്യ തൃശൂർ ഉൾപ്പെടെ മൂന്ന് പേരാണ് കേരളത്തെ പ്രതിനിധികരിച്ചു
ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.
ഒക്ടോബർ 28 മുതൽ നവംബർ എട്ട് വരെയാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
രണ്ടാം തവണയാണ് നാഷണൽ ഗെയിംസ് ആർച്ചറി ചാമ്പ്യൻഷിപ്പിൽ ദശരഥ് പങ്കെടുക്കുന്നത്.വയനാട് നടുക്കുന്ന നാഷണൽ ഗെയിംസ് കോച്ചിങ് ക്യാമ്പിൽ സ്പോർട്സ് കൗൺസിലിൽ കോച്ച് ഒ.ആർ. രഞ്ജിത്തിന്റെ കീഴിൽ തീവ്ര പരിശീലനത്തിലാണ് താരം.
തൊണ്ടിയിൽ സാന്ത്വനം സ്പോർസ് ക്‌ളബ്ബിലൂടെയാണ് ദശരഥ് ആർച്ചറിയിൽ വളർന്ന് വന്നത്. കഴിഞ്ഞ വർഷം ദേശീയ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻ ഷിപ്പിൽ വെള്ളി മെഡൽ നേടിയിരുന്നു.
12 സംസ്ഥാന മെഡൽ നേടിയ ദശരഥ് 12 തവണ കേരളത്തിനായി ദേശിയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്. കുഞ്ഞുവീട്ടിൽ രാജഗോപാൽ, സീമ ദമ്പതികളുടെ മകനാണ്.ദേശിയ ആർച്ചറി താരങ്ങളായ സിദ്ധാർഥ് രാഗോപാൽ, ഋഷിക രാജഗോപാൽ, അഭിമന്യു രാജഗോപാൽ എന്നിവർ സഹോദരങ്ങളാണ്.
പേരാവൂർ മേഖലയിൽ നിന്ന് രാജൻ ഇടമന,എ.ജെ.ജോസ്ബിൻ, ആർച്ച രാജൻ, സിദ്ധാർഥ് രജഗോപാൽ എന്നിവർ മുൻപ് നാഷണൽ ഗെയിംസിൽ പങ്കെടുത്തിട്ടുണ്ട്.2015-ൽ ജോസ്ബിൻ വെങ്കല മെഡലും 2022-ൽ ആർച്ച രാജൻ സ്വർണ്ണ മെഡലും നേടിയിട്ടുണ്ട്. ദശരഥ് ഇപ്രാവശ്യം മെഡൽ നേടുമെന്നാണ് പ്രതീക്ഷയെന്ന് കണ്ണൂർ ജില്ല ആർച്ചറി അസോസിയേഷൻ സെക്രട്ടറി തങ്കച്ചൻ കോക്കാട്ട് പറഞ്ഞു.