മാർപാപ്പയുടെ നിലപാടിനെതിരെ അധിക്ഷേപവുമായി ട്രംപ്
വാഷിംഗ്ടൺ : ഇറാനിൽ ഇസ്രയേൽ അമേരിക്ക സഖ്യം തുടരുന്ന കടന്നാക്രമണത്തിൽ അഭിപ്രായം പറഞ്ഞ മാർപാപ പോപ് ലിയോക്കെതിരെ കടുത്ത ഭാഷയിൽ അധിക്ഷേപവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കുറ്റകൃത്യങ്ങൾ തടയുന്ന കാര്യത്തിൽ പോപ് ദുർബലനാണെന്നും അദ്ദേഹത്തിന്റെ നിലപാടുകൾ അങ്ങേയറ്റം മോശമാണെന്നും ട്രംപ് ആരോപിച്ചു.
പോപ്പ് എന്ന നിലയിൽ ലിയോ തന്റെ കാര്യങ്ങൾ കൃത്യമായി ചെയ്യണം. താൻ പോപ്പിന്റെ ഒരു ആരാധകനല്ലെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു ലോകനേതാവ് മാർപാപക്കെതിരെ ഇത്തരത്തിൽ പരസ്യമായി രംഗത്തെത്തുന്നത് നയതന്ത്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
കുടിയേറ്റക്കാരോടും കുറ്റവാളികളോടും പോപ് സ്വീകരിക്കുന്ന മൃദുസമീപനം അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കുന്നുവെന്നാണ് ട്രംപിന്റെ വാദം. നിയമപാലനത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന നിലപാടാണ് വത്തിക്കാന്റേതെന്ന് ട്രംപ് കുറ്റപ്പെടുത്തി. തന്നെ നേരിടാൻ വേണ്ടിയാണ് ഒരു അമേരിക്കക്കാരനെ സഭ മാർപാപയായി തെരഞ്ഞെടുത്തത്. രാജ്യാന്തര രാഷ്ട്രീയത്തിൽ വത്തിക്കാൻ ഇടപെടുന്നത് ഗുണകരമല്ലെന്ന സൂചനയും ട്രംപ് നൽകി.
ട്രംപിന്റെ പ്രസ്താവനകളോട് വത്തിക്കാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ലോകമെമ്പാടുമുള്ള ക്രൈസ്തവ സംഘടനകൾ ട്രംപിന്റെ ശൈലിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
