തണുപ്പ് തേടി സഞ്ചാരികൾ കൂട്ടത്തോടെ മൂന്നാറിലേക്ക്; പക്ഷേ ചൂടു കൂടുതലാണ്, താപനില 30 ഡിഗ്രി
മൂന്നാർ : മൂന്നാറും കനത്ത ചൂടിന്റെ പിടിയിൽ. കഴിഞ്ഞ ദിവസങ്ങളിൽ 26–28 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയപ്പോൾ ചൊവ്വാഴ്ച (07) 30 ഡിഗ്രിയായി ഉയർന്നു. കനത്ത ചൂടാണെങ്കിലും തണലിൽ നിന്നാൽ നേരിയ കുളിർകാറ്റ് ലഭിക്കുന്നതു മൂന്നാറിന്റെ പ്രത്യേകതയാണ്. ഇടവിട്ട് രണ്ടുദിവസം വേനൽ മഴ ലഭിച്ചെങ്കിലും പകൽച്ചൂട് ഉയരുകയാണ്. അതിനിടെ മധ്യവേനലവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലേക്ക് സഞ്ചാരികളെത്തിത്തുടങ്ങി. പരീക്ഷക്കാലമായിരുന്നതിനാൽ രണ്ടു മാസമായി മന്ദഗതിയിലായിരുന്ന മൂന്നാറിലെ വിനോദസഞ്ചാര മേഖല ഇടവേളയ്ക്കു ശേഷമാണ് അനക്കം വച്ചു തുടങ്ങിയത്. വരും ദിവസങ്ങളിൽ മൂന്നാറിലേക്ക് സഞ്ചാരികളുടെ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. മധ്യവേനലവധി തുടങ്ങിയതോടെ, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, കുണ്ടള, ടോപ് സ്റ്റേഷൻ, ഹൈഡൽ പാർക്ക്, ബോട്ടാണിക്കൽ ഗാർഡൻ തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചാരികളെത്തിത്തുടങ്ങി. വരയാടുകളുടെ പ്രജനനകാലത്തെത്തുടർന്ന് അടച്ചിട്ടിരുന്ന രാജമല തുറന്ന ആദ്യ ദിവസം തന്നെ 1227 പേർ പാർക്ക് സന്ദർശിച്ചു.
ടൂറിസം മേഖല പ്രതിസന്ധിയിൽ
ചായക്കടകൾ, ഹോട്ടൽ, റിസോർട്ട്, ഹോംസ്റ്റേകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും ജോലി ചെയ്തിരുന്നത് ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു. തമിഴ്നാട്, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആറിൽ പേരു ചേർക്കുന്നതിനും വോട്ടു ചെയ്യാനുമായി ജീവനക്കാർ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതോടെ പല സ്ഥാപനങ്ങളുടെയും പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്. പാചകവാതക ക്ഷാമത്തെത്തുടർന്ന് ഹോട്ടലുകൾ മെനു വെട്ടിക്കുറച്ചു. നക്ഷത്ര ഹോട്ടലുകളിലടക്കം പാചകവാതക ക്ഷാമം തീരുന്നതുവരെ ഏതാനും വിഭവങ്ങൾ മാത്രമേ വിളമ്പുകയുള്ളൂ.
ചപ്പാത്തി, പൊറോട്ട, ഒരു റൈസ് ഐറ്റം, ഒരു നോൺ വെജ്, ഒരു വെജ് കറി എന്നീ രീതിയിലേക്കാണ് മിക്കവരും മെനു ചുരുക്കിയിരിക്കുന്നത്. ചില പ്രമുഖ റിസോർട്ടുകളിൽ മുറികളിൽ താമസിക്കുന്നവർക്കൊഴികെ പുറമേ നിന്നു വരുന്നവർക്ക് ഉച്ചഭക്ഷണം നൽകുന്നതിനും നിയന്ത്രണമുണ്ട്. പാചകവാതക ക്ഷാമം രൂക്ഷമായതും മൂന്നിരട്ടി വിലവർധനയുമാണ് കടുത്ത നടപടികളിലേക്കു കടന്നതിനു കാരണമെന്ന് ഉടമകൾ പറഞ്ഞു.
