ശത്രു വെടിനിർത്തലിനായി യാചിച്ചെന്ന് ഇറാൻ; ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നും പ്രസ്താവന

Share our post

വാഷിങ്ടൺ: അമേരിക്കയുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ യുദ്ധത്തിൽ ഏകദേശ വിജയം കൈവരിച്ചെന്ന് അവകാശപ്പെട്ട് ഇറാന്റെ പരമോന്നത സുരക്ഷാ കൗൺസിൽ. ശത്രു ഒരുമാസത്തോളമായി വെടിനിർത്തലിനായി യാചിക്കുകയായിരുന്നുവെന്നും സുരക്ഷാ കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ അവകാശപ്പെട്ടു.

പ്രിയപ്പെട്ട ഇറാൻ ജനതയ്ക്ക് ഇത് സന്തോഷവാർത്തയാണെന്നും യുദ്ധത്തിന്റെ ഏതാണ്ട് എല്ലാലക്ഷ്യങ്ങളും കൈവരിച്ചുകഴിഞ്ഞെന്നുമാണ് സുരക്ഷാ കൗൺസിലിന്റെ പ്രസ്താവനയിൽ പറയുന്നത്. ശത്രു ഒരുമാസത്തോളമായി വെടിനിർത്തലിന് യാചിക്കുകയായിരുന്നുവെന്നും എന്നാൽ, ആ ശ്രമങ്ങളെ ഇറാൻ ആവർത്തിച്ച് നിരാകരിച്ചെന്നും കൗൺസിൽ വ്യക്തമാക്കി. അമേരിക്ക യുദ്ധം മനഃപൂർവം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇത് അമേരിക്കയെ ചരിത്രപരമായ നിസ്സഹായതയിലേക്കും പരാജയത്തിലേക്കുമാണ് നയിച്ചതെന്നും കൗൺസിൽ പറഞ്ഞു.

അതേസമയം, വെടിനിർത്തൽ പ്രാബല്യത്തിൽവന്നതിന് പിന്നാലെ എല്ലാ സൈനികവിഭാഗങ്ങളോടും വെടിവെപ്പ് നിർത്തിവെക്കാൻ ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി ഉത്തരവിട്ടതായി ഇറാൻ ദേശീയ ടെലിവിഷൻ റിപ്പോർട്ട്‌ചെയ്തു. വെടിനിർത്തൽ പ്രാബല്യത്തിൽവന്നതായി ട്രംപ് പ്രഖ്യാപിച്ച് രണ്ടുമണിക്കൂർ പിന്നിട്ടശേഷമാണ് സർക്കാർ ടെലിവിഷൻ ചാനലിൽ പരമോന്നത നേതാവിന്റെ നിർദേശം റിപ്പോർട്ട്‌ചെയ്തത്. അതേസമയം, ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നും പരമോന്നത നേതാവിന്റെ പ്രസ്താവനയിൽ പറയുന്നതായും റിപ്പോർട്ടിലുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!