ഇടമലക്കുടിയിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ 1264 വോട്ടർമാർ
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏകഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് 1264 വോട്ടർമാർ. ഇതിൽ 589 പേർ സ്ത്രീകളും 675 പേർ പുരുഷൻമാരുമാണ്. ഇടമലക്കുടി ട്രൈബൽ സ്‌കൂൾ, ഇ.ഡി.സി സെന്റർ, പരപ്പയാർകുടി, കമ്മ്യൂണിറ്റി ഹാൾ, മുളകുതറകുടി എന്നീ മൂന്ന് ബൂത്തുകളാണ് പഞ്ചായത്തിലുള്ളത്. രാവിലെ ഏഴ് മണിക്ക് പോളിങ് ആരംഭിക്കും. സുഗമമായ വോട്ടെടുപ്പിന് വേണ്ട ക്രമീകരണങ്ങൾ സജ്ജമാണെന്ന് ദേവികുളം സബ്കളക്ടറും റിട്ടേണിങ് ഓഫീസറുമായ ആര്യ വി.എം. അറിയിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
നെറ്റ് വർക്ക് പ്രശ്നം തരണം ചെയ്യാൻ വയർലെസ് സെറ്റ് സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. വയർലെസ് സെറ്റ് വഴിയാണ് ഡേറ്റ അപ്‌ഡേഷൻ, പി.ആർ. ആപ്ലിക്കേഷനിലൂടെ ഓരോ സമയത്തെയും പോളിങ് ശതമാനത്തിന്റെ അപ്‌ഡേഷനും ഒരുക്കും. എല്ലാ തിരഞ്ഞെടുപ്പ് പ്രക്രിയകളും റെക്കോർഡ് ചെയ്യാൻ വെബ്കാസ്റ്റിങും അതിൽ എന്തെങ്കിലും തടസങ്ങൾ നേരിട്ടു കഴിഞ്ഞാൽ ബദലായി സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. സ്വയം സമ്മതമറിയിച്ച ഉദ്യോഗസ്ഥരെയാണ് ഇടമലക്കുടിയിൽ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടക്കുമെന്നാണ് പ്രതീക്ഷയെന്നും സബ് കളക്ടർ പറഞ്ഞു.
