മനുഷ്യർ ചന്ദ്രന്റെ ഇത്രയും അടുത്തെത്തുന്നത് അപ്പോളോയ്ക്ക് ശേഷം ആദ്യം
ഫ്ലോറിഡ: അപ്പോളോ 13 ദൗത്യം 56 വർഷം മുമ്പ് സ്ഥാപിച്ച ദൂര റെക്കോർഡ് മറികടന്ന് നാസയുടെ ആർട്ടമിസ് II ബഹിരാകാശയാത്രികർ ചരിത്രം കുറിച്ചു. ചന്ദ്രന്റെ വിദൂര വശത്തെ (Far Side) ദൃശ്യങ്ങൾ പകർത്തിയും മനുഷ്യരാശി ഇതുവരെ സഞ്ചരിക്കാത്ത അത്രയും ദൂരത്തേക്ക് കുതിച്ചുമാണ് നാലംഗ സംഘം തിങ്കളാഴ്ച ചന്ദ്രനെ ലക്ഷ്യമാക്കി പറന്നത്. അപ്പോളോ യുഗത്തിന് ശേഷം ആദ്യമായാണ് മനുഷ്യർ ചന്ദ്രന്റെ ഇത്രയും അടുത്തെത്തുന്നത്.
1970-ൽ അപ്പോളോ 13 സ്ഥാപിച്ച 248,655 മൈൽ എന്ന ദൂര റെക്കോർഡ് ആർട്ടമിസ് II മറികടന്നു. പഴയ റെക്കോർഡിനേക്കാൾ ഏകദേശം 4,100 മൈൽ (6,600 കിലോമീറ്റർ) കൂടുതൽ ദൂരം ഇവർ സഞ്ചരിക്കും. അപ്പോളോ യുഗത്തിന് ശേഷം ചന്ദ്രനിലേക്കുള്ള നാസയുടെ ആദ്യ മനുഷ്യ ദൗത്യമാണിത്. മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയൻ ബഹിരാകാശയാത്രികനുമാണ് സംഘത്തിലുള്ളത്. റീഡ് വൈസ്മാൻ (കമാൻഡർ), വിക്ടർ ഗ്ലോവർ (പൈലറ്റ്), ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരുടെ ക്രൂ ആണ് ചരിത്ര ദൗത്യത്തിന്റെ ഭാഗമായത്.
നിരീക്ഷിച്ച രണ്ട് പുതിയ ചന്ദ്ര ഗർത്തങ്ങൾക്ക് ‘ഇന്റഗ്രിറ്റി’ (Integrity) എന്നും ‘കരോൾ’ (Carol) എന്നും പേര് നൽകാൻ ബഹിരാകാശയാത്രികർ നിർദ്ദേശിച്ചു. കമാൻഡർ റീഡ് വൈസ്മാന്റെ അന്തരിച്ച ഭാര്യയുടെ പേരാണ് കരോൾ എന്നത്. ഓറിയന്റേൽ ബേസിൻ (Orientale Basin), പഴയ അപ്പോളോ 12, 14 ലാൻഡിംഗ് സൈറ്റുകൾ, ദക്ഷിണ ധ്രുവ മേഖല എന്നിവ ഇവർ നിരീക്ഷിച്ചു.
ചന്ദ്രന്റെ പിന്നിൽ നിന്നുള്ള അപൂർവ്വമായ ഒരു പൂർണ്ണ സൂര്യഗ്രഹണത്തിനും ഇവർ സാക്ഷ്യം വഹിച്ചു. അപ്പോളോ 13 ഉപയോഗിച്ച ‘ഫ്രീ റിട്ടേൺ ട്രാജക്റ്ററി’ (Free-return trajectory) തന്നെയാണ് ആർട്ടമിസ് II-ഉം പിന്തുടരുന്നത്. ഇത് ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകർഷണം ഉപയോഗപ്പെടുത്തി ഇന്ധനം ലാഭിക്കാൻ സഹായിക്കുന്നു.
ചന്ദ്രനിൽ നിന്ന് ഏകദേശം 4,066 മൈൽ (6,543 കിലോമീറ്റർ) അടുത്തുകൂടി ഇവർ കടന്നുപോകും. ചന്ദ്രനോട് ഏറ്റവും അടുത്തെത്തുമ്പോൾ ഏകദേശം 3,139 എംപിഎച്ച് ആണ് ഇവരുടെ വേഗത. ചന്ദ്രന്റെ മറുവശത്തുകൂടി (Far Side) സഞ്ചരിക്കുമ്പോൾ പ്രതീക്ഷിച്ചിരുന്ന 40 മിനിറ്റ് ദൈർഘ്യമുള്ള ബ്ലാക്ക്ഔട്ടിന് ശേഷം ആർട്ടമിസ് II ബഹിരാകാശയാത്രികർ നാസയുമായി വീണ്ടും ബന്ധം സ്ഥാപിച്ചു. ചന്ദ്രൻ ഭൂമിക്കും പേടകത്തിനും ഇടയിൽ വരുന്നതുകൊണ്ട് റേഡിയോ തരംഗങ്ങൾ തടസ്സപ്പെടുന്നതിനാലാണ് ഇത്തരത്തിൽ ആശയവിനിമയം നഷ്ടപ്പെടുന്നത് (Loss of Signal).
ആർട്ടമിസ് III ദൗത്യം അടുത്ത വർഷം നടക്കും. ഇത് ചന്ദ്രന്റെ ഭ്രമണപഥത്തിൽ വെച്ച് ലാൻഡറുകളുമായി ഡോക്ക് ചെയ്യുന്നത് പരിശീലിക്കാനുള്ള ദൗത്യമാണ്. 2028ലെ ആർട്ടമിസ് IV ദൗത്യത്തിലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ബഹിരാകാശയാത്രികർ കാലുകുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
