ബി.ജെ.പി. വാർഡ് അംഗത്തിന്റെ വീടിനുനേരെ ബോംബേറ്: നാല് സി.പി.എം. പ്രവർത്തകർ അറസ്റ്റിൽ
പാട്യം : പത്തായക്കുന്ന് കൊങ്കച്ചിയിൽ ബി.ജെ.പി. വാർഡ് അംഗത്തിന്റെ വീടിനുനേരേ ബോംബെറിഞ്ഞ കേസിൽ നാല് സി.പി.എം. പ്രവർത്തകർ അറസ്റ്റിൽ. പാട്യം പഞ്ചായത്ത് 16-ാം വാർഡ് അംഗം പി. മജിഷയുടെ വീടിനുനേരേ ബോംബെറിഞ്ഞ സംഭവത്തിലാണ് നാലുപേർ അറസ്റ്റിലായത്. കിഴക്കേ കതിരൂർ ബ്രഹ്മാവ് മുക്കിലെ കണ്ണോത്ത് ആദർശ് (28), വളപ്പായി ജിനീഷ് (44), കല്ലുള്ളതിൽ അജീഷ് (44), കണ്ണോത്ത് അക്ഷയ് (26) എന്നിവരെയാണ് കതിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് മജിഷയുടെ വീടിനുനേരേ ബോംബേറ് ഉണ്ടായത്. ബൈക്കിലെത്തിയ സംഘം വീടിനുനേരേ ബോംബെറിയുകയായിരുന്നു. ആർക്കും പരിക്കില്ല.
പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഡി.ഐ.ജി. യതീഷ് ചന്ദ്ര, തലശ്ശേരി എ.സി.പി. ഡോ. നന്ദഗോപൻ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധനനടത്തിയിരുന്നു. ബോംബേറിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകീട്ട് കിഴക്കേ കതിരൂരിൽ ബി.ജെ.പി. പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു.
