സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് അബുദാബി ആരോഗ്യവകുപ്പ് ചെയർമാൻ
അബുദാബി: അബുദാബിയുടെ ആരോഗ്യസംരക്ഷണ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് അബുദാബി ആരോഗ്യ വകുപ്പ് ചെയർമാൻ മൻസൂർ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. ഇറാന്റെ ആക്രമണത്തിൽ പരിക്കേറ്റ് അബുദാബി ശൈഖ് ഷഖ്ബൗട്ട് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അബുദാബിയിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സെന്ററുമായി ഏകോപിപ്പിച്ചായിരുന്നു സന്ദർശനം. ഡിഒഎച്ച് അണ്ടർസെക്രട്ടറി ഡോ. നൂറ ഖാമിസ് അൽ ഗൈതി, ശൈഖ് ഷഖ്ബൗട്ട് മെഡിക്കൽ സിറ്റി സിഇഒ ഡോ. മർവാൻ അൽകാബ്, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ ഡയറക്ടർ ജനറൽ ഡോ. റാഷിദ് ഒബൈദ് അൽ സുവൈദി തുടങ്ങിയവരും അദ്ദേഹത്തെ അനുഗമിച്ചു.
സന്ദർശന വേളയിൽ അൽ മൻസൂരി രോഗികളുടെ കുടുംബങ്ങളുമായും കൂടിക്കാഴ്ച നടത്തി. ചികിത്സാ പുരോഗതിയെക്കുറിച്ച് മെഡിക്കൽ ടീമുകളിൽ നിന്ന് വിശദമായി ചോദിച്ചറിയുകയും ചെയ്തു. എല്ലാ സാഹചര്യങ്ങളിലും കൃത്യമായ പരിചരണം ഉറപ്പാക്കുന്നുണ്ട്. അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ആശുപത്രികളിലുണ്ട്.
ആവശ്യമായ സന്ദർഭങ്ങളിൽ വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കുന്നതിൽ ഏകീകൃത മെഡിക്കൽ ഓപ്പറേഷൻസ് കമാൻഡ് സെന്ററിന്റെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.സമൂഹത്തിന്റെ സുരക്ഷ, ക്ഷേമം, പരിചരണം എന്നിവ എല്ലായ്പ്പോഴും തങ്ങളുടെ മുൻഗണനയാണ്. പരിക്കേറ്റവരെ നേരിൽ കാണുന്നതും അവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനും തന്റെ ഉത്തരവാദിത്തമാണ്. ഓരോ വ്യക്തിക്കും തുടർച്ചയായ പരിചരണം ഉറപ്പാക്കുമെന്നും മൻസൂർ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു.
