ശത്രു രാജ്യങ്ങൾക്ക് ഇനി പിടിച്ചുനിൽക്കാൻ പറ്റില്ല; ഇന്ത്യൻ നാവിക സേനയ്ക്ക് കരുത്തായി പടക്കപ്പലെത്തി
ന്യൂഡൽഹി: ആണവ പോർമുനയുള്ള 24 കെ-15 സാഗരിക, 8 കെ-4 മിസൈലുകൾ വഹിക്കുന്ന അധിരമൻ അന്തർ വാഹിനിയും ശത്രു റഡാറിന്റെ കണ്ണിൽപ്പെടാത്ത താരാഗിരി പടക്കപ്പലും നാവിക സേനയ്ക്ക് സ്വന്തം. വിശാഖപട്ടണത്ത് കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് കമ്മിഷൻ ചെയ്തത്. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ്‌കുമാർ ത്രിപാഠി സന്നിഹിതനായിരുന്നു.
തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ ന്യൂക്ലിയർ ബാലിസ്റ്റിക് അന്തർവാഹിനിയാണ് ഐ.എൻ.എസ് അരിധമൻ. 2016ൽ അരിഹന്ത്, 2024 ഓഗസ്റ്റിൽ അരിഘാട്ട് അന്തർവാഹിനികൾ സേനയുടെ ഭാഗമായിരുന്നു. കര,വായു,കടൽ മാർഗം ആണവായുധങ്ങൾ വിക്ഷേപിക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുകയാണ് ഇന്ത്യ.
പ്രോജക്‌ട് 17 എ നീൽഗിരി ക്ലാസിലെ നാലാമത്തെ പടക്കപ്പലാണ് ഐ.എൻ.എസ് താരാഗിരി. കിഴക്കൻ കടൽത്തീരം കാക്കുകയാണ് ദൗത്യം. മുംബയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡാണ് നിർമ്മിച്ചത്. ശത്രുക്കൾക്ക് റഡാർ മുഖേന കണ്ടെത്താൻ കഴിയില്ല. കുറഞ്ഞ റഡാർ ക്രോസ് സെക്ഷൻ എന്ന സവിശേഷത കാരണമാണിത്. സൂപ്പർസോണിക് സർഫസ്-ടു-സർഫസ് മിസൈലുകൾ, മീഡിയം റേഞ്ച് സർഫസ്-ടു-എയർ മിസൈലുകൾ, ആന്റി-സബ്മറൈൻ വാർഫെയർ സ്യൂട്ട് എന്നിവ കപ്പലിലുണ്ട്.
അരിധമൻ
- 130 മീറ്റർ നീളം, 7000 ടൺ ഭാരം, 83 മെഗാവാട്ട് ലൈറ്റ് വാട്ടർ റിയാക്ടർ
- വെള്ളത്തിനടിയിൽ 24 നോട്ട് വരെ വേഗത കൈവരിക്കാൻ കഴിയും
- ശത്രുക്കൾക്ക് കണ്ടുപിടിക്കാൻ കഴിയാത്ത ലോഞ്ച് പ്ളാറ്റ്ഫോമുകൾ
താരാഗിരി
- 75 ശതമാനം തദ്ദേശീയമായി നിർമ്മിച്ചത്. 6,670 ടൺ ഭാരം
- കമ്പൈൻഡ് ഡീസൽ അല്ലെങ്കിൽ ഗ്യാസ് പ്രൊപ്പൽഷൻ സിസ്റ്റത്തിൽ പ്രവർത്തിക്കും
- ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാം
