മംഗലാപുരം തുറമുഖത്ത് രണ്ട് ക്രൂഡ് ഓയിൽ ടാങ്കറുകൾ കൂടി നങ്കൂരമിട്ടു
മംഗലാപുരം: ന്യൂ മാംഗളൂർ തുറമുഖത്തേക്ക് അസംസ്കൃത എണ്ണയുമായി രണ്ട് കൂറ്റൻ ടാങ്കറുകൾ കൂടി എത്തി. മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിലേക്കുള്ള (എംആർപിഎൽ) വിതരണത്തിനായാണ് കപ്പലുകൾ എത്തിയത്. ആഫ്രിക്ക, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ ടാങ്കറുകളാണ് നിലവിൽ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്നത്.
ആഫ്രിക്കയിലെ മാണ്ഡ്ജിയിൽ നിന്ന് 88,152 മെട്രിക് ടൺ അസംസ്കൃത എണ്ണയുമായി എത്തിയ ‘സൺറൈസ് വേ’ എന്ന കപ്പൽ തിങ്കളാഴ്ചയാണ് തീരത്തണഞ്ഞത്. നിലവിൽ എംആർപിഎല്ലിന്റെ സിംഗിൾ ബോയ് മൂറിംഗിൽ എണ്ണ ഇറക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് തുറമുഖ അധികൃതർ അറിയിച്ചു. ഇതിന് പിന്നാലെ റഷ്യയിലെ പ്രിമോർസ്ക് തുറമുഖത്ത് നിന്ന് 97,354 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ‘നാഗാർജുന’ എന്ന ടാങ്കറും സിംഗിൾ പോയിന്റ് മൂറിംഗിൽ എത്തിയിട്ടുണ്ട്. ഏപ്രിൽ ഒന്നിന് ഈ കപ്പലിൽ നിന്നുള്ള ചരക്ക് ഇറക്കിത്തുടങ്ങും.
അടുത്ത ദിവസങ്ങളിലും കൂടുതൽ എണ്ണക്കപ്പലുകൾ എത്തുമെന്ന് അധികൃതർ സൂചിപ്പിച്ചു. ഏപ്രിൽ 3ന് രാജസ്ഥാനിൽ നിന്ന് 63,171 മെട്രിക് ടൺ അസംസ്കൃത എണ്ണയുമായി ‘ദേശ്ഭക്ത്’ എന്ന ടാങ്കർ കൂടി എത്തുമെന്ന് അധികൃതർ അറിയിച്ചു.
