ഒന്നേമുക്കാൽ വർഷത്തിനുശേഷം റബർ വില 250ൽ, ആഭ്യന്തര വിപണിയിലും കുതിപ്പ്
കറുകച്ചാൽ (കോട്ടയം) : രാജ്യാന്തര റബർ വിലയിൽ കുതിപ്പ്; വില 250 രൂപയിൽ എത്തി. ബാങ്കോക്ക് മാർക്കറ്റിൽ ആർഎസ്എസ് 4 ഷീറ്റ് റബർ കിലോഗ്രാമിന് 249.91 രൂപയായി ഉയർന്നു. 2024 ഓഗസ്റ്റിലാണ് ഏറ്റവുമൊടുവിൽ രാജ്യാന്തര വില 250 രൂപയിലെത്തിയത്.
വാഹന വിപണിയിലെ മുന്നേറ്റം, യൂറോപ്പിലെ ഡിമാൻഡ് വർധന, മാർക്കറ്റിലെ ചരക്കുദൗർലഭ്യം, ജപ്പാൻ യെൻ കറൻസിയുടെ മൂല്യത്തകർച്ച എന്നിവയാണു വില ഉയരാൻ കാരണമെന്നു വിദഗ്ധർ പറയുന്നു. എന്നാൽ, പശ്ചിമേഷ്യൻ യുദ്ധം നീണ്ടുനിന്നാൽ വില ഇനി കാര്യമായി ഉയരാൻ സാധ്യതയില്ലെന്നും വിദഗ്ധർ വിലയിരുത്തുന്നു.
ആഭ്യന്തര മാർക്കറ്റിൽ ഒരാഴ്ചയ്ക്കിടെ 4 രൂപ കൂടി. ഇന്നലെ കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർഎസ്എസ് 4നു കിലോഗ്രാമിന് 221 രൂപയാണ്. ഓപ്പൺ മാർക്കറ്റിൽ സ്പോട്ട് വില 222 രൂപയാണ്. ലാറ്റക്സ് സ്പോട്ട് വില 217 രൂപയാണ്. ചെറുകിട കർഷകർ ടാപ്പിങ് തുടങ്ങിയിട്ടില്ല.
