ശത്രുക്കൾക്കൊഴികെ എല്ലാവർക്കും വേണ്ടി ഹോർമുസ് തുറന്നു കിടക്കുന്നു: ഇറാൻ
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറന്ന് നൽകാൻ ഇറാന് 48 മണിക്കൂർ സമയം അനുവദിച്ചുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ പ്രതികരണവുമായി ഇറാൻ.
ഹോർമുസ് കടലിടുക്ക് തങ്ങളുടെ ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ മറ്റെല്ലാവർക്കും വേണ്ടി തുറന്നുകിടക്കുകയാണെന്ന് യുഎന്നിന്റെ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്റെ (ഐഎംഒ) ഇറാൻ പ്രതിനിധി അലി മൗസവി പ്രസ്താവനയിലൂടെ അറിയിച്ചു.
എന്നാൽ കപ്പലുകളുടെയും അവരുടെ ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഇറേനിയൻ അധികാരികളുമായി ഏകോപനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാരിടൈം സുരക്ഷ മെച്ചപ്പെടുത്തുന്നതിനും നാവികരെ സംരക്ഷിക്കുന്നതിനും ഐഎംഒയോടും മറ്റ് രാജ്യങ്ങളോടും സഹകരിക്കാൻ ഇറാൻ തയാറാണെന്നും മൗസവി പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ നിലയങ്ങൾ ആക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
