തട്ടുകടകളിലെ കണ്ണാടിക്കൂടുകളിൽ വാഴപ്പഴങ്ങൾ; ചായ തിളപ്പിക്കാൻ ഗ്യാസ് ഇല്ലാത്തതിനാൽ സംഭാരം
കണ്ണൂർ ∙ പാചകവാതക സിലിണ്ടർ ക്ഷാമം രൂക്ഷം. കൂടുതൽ ഹോട്ടലുകൾ അടച്ചു. പെരുന്നാൾ അവധി കഴിഞ്ഞ ഇന്നലെയും ഹോട്ടൽ മേഖലയിൽ അവധിയുടെ പ്രതീതിയായിരുന്നു. തുറന്ന ചായക്കടകളിലും തട്ടുകടകളിലും എണ്ണക്കടികൾ പോലുള്ളവ നന്നേ കുറവായിരുന്നു. ചെറുപലഹാരങ്ങൾ തീർന്നതിനാൽ ഉച്ചയോടെ തന്നെ മിക്കവയും അടച്ചു. ചില തട്ടുകടകളിൽ എണ്ണക്കടികൾ വയ്ക്കുന്ന കണ്ണാടിക്കൂടുകളിൽ വാഴപ്പഴങ്ങൾ വച്ചത് കാഴ്ചയായി. ചായ തിളപ്പിക്കാൻ ഗ്യാസ് ഇല്ലാത്തതിനാൽ ചില തട്ടുകടകളിൽ നിന്ന് സംഭാരം വിറ്റുതുടങ്ങിയിട്ടുണ്ട്.
കോഫി ഹൗസ് പോലുള്ള ഹോട്ടലുകളിൽ വിറക് സ്റ്റീമുകൾ ഉപയോഗിച്ച് പാചകം തുടങ്ങിയതിനാൽ ഉച്ചയൂണുമായി ബന്ധപ്പെട്ട് പ്രതിസന്ധിയില്ല. മറ്റു വലിയ ഹോട്ടലുകളിൽ വിറകടുപ്പ് ഏർപ്പെടുത്താനുള്ള സൗകര്യം ഇല്ലാത്തതും പ്രതിസന്ധിയാണ്. അതിനിടെ ഓയിൽ കമ്പനികൾ പെട്രോൾ പമ്പുകൾക്ക് ക്രെഡിറ്റിൽ ഇന്ധനം നൽകുന്നത് പാടേ നിർത്തിവച്ച സാഹചര്യം ചെറുകിട പമ്പുകളെ ബാധിച്ച് തുടങ്ങിയതും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. സ്ഥിതി തുടർന്നാൽ ഏറെ പമ്പുകൾ പൂട്ടിയിടേണ്ടി വരും.
അതിനിടെ വീടുകളിലേക്കുള്ള പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നഗരപരിധിയിലെ ഇളവുകൾ കോർപറേഷനിലെ വിവിധ സ്ഥലങ്ങളിൽ പാലിക്കുന്നില്ലെന്ന പരാതി ഉയർന്നു. കോർപറേഷനോട് പുതുതായി കൂട്ടിച്ചേർത്ത എടക്കാട്, എളയാവൂർ, ചേലോറ, പുഴാതി, പള്ളിക്കുന്ന് പോലുള്ള സ്ഥലങ്ങൾക്ക് അനുവദിക്കുന്നില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.
