സിപിഎം ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; വി.കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചുമാറ്റി
പയ്യന്നൂർ: പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സി.പി.എം പ്രവർത്തകരുടെ ഭീഷണിയെത്തുടർന്ന് പൊളിച്ചുമാറ്റി. പയ്യന്നൂർ കോത്തായി മുക്കിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ശനിയാഴ്ച രാവിലെ നിർമാണം ആരംഭിച്ച ഓഫീസാണ് ഉച്ചയോടെ അഴിച്ചുമാറ്റേണ്ടിവന്നത്.
ഇരുപതോളം പേരടങ്ങുന്ന സി.പി.എം സംഘം സ്ഥലം ഉടമയുടെ വീട്ടിലെത്തി കുഞ്ഞികൃഷ്ണന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓഫീസ് നിർമിക്കാൻ സ്ഥലം നൽകരുതെന്ന് ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. മാഫിയകളെ കൂട്ടുപിടിച്ച് സി.പി.എം പ്രദേശത്ത് ഫാസിസമാണ് നടപ്പിലാക്കുന്നതെന്നും ഇത്തരം ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.
സി.പി.എം മുൻ ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണൻ, ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിലും രക്തസാക്ഷി ധനരാജിന്റെ ഫണ്ടിലും ക്രമക്കേട് നടന്നതായി ആരോപണമുന്നയിച്ചിരുന്നു. പാർട്ടി ഫണ്ടിൽനിന്ന് 91 ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ആരോപണങ്ങളെത്തുടർന്ന് കുഞ്ഞികൃഷ്ണനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. അഴിമതി ആരോപണം നേരിടുന്ന സിറ്റിങ് എം.എൽ.എ ടി.ഐ. മധുസൂദനനെ തന്നെ പയ്യന്നൂരിൽ വീണ്ടും സ്ഥാനാർഥിയാക്കാൻ സി.പി.എം തീരുമാനിച്ചതോടെയാണ് സ്വതന്ത്രനായി മത്സരിക്കാൻ കുഞ്ഞികൃഷ്ണൻ തീരുമാനിച്ചത്.
