രണ്ടാം ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹര്‍ജി തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി തള്ളി. മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. രണ്ടാമത്തെ കേസിലെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം.
ജാമ്യം ലഭിച്ച ശേഷം രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വിളിച്ചിരുന്നു. തുടർന്ന് യുവതി പരാതി നൽകിയിരുന്നു. രാഹുൽ പരാതിക്കാരിയെ വിളിച്ചത് ഭീഷണിപ്പെടുത്താനാണ് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കോടതിയില്‍ രാഹുല്‍ തെറ്റായ രേഖകള്‍ നല്‍കിയെന്നും രാഹുലിന്റേത് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ജാമ്യം റദ്ദാക്കിയില്ലെങ്കില്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ ജാമ്യവ്യവസ്ഥ ലംഘിച്ചു എന്നാരോപിച്ചായിരുന്നു ഹര്‍ജി.
ഫോണുകളിൽ നിന്ന് അതിജീവിതയുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യണമെന്നും രാഹുൽ മാങ്കൂട്ടത്തിലിനോട് കോടതി നിർദേശം നൽകി. അതിജീവിതയുമായി ബന്ധപ്പെട്ട എല്ലാ നമ്പറുകളും ഡിലീറ്റ് ചെയ്യണം. ഡിലീറ്റ് ചെയ്ത ശേഷം സത്യവാങ്മൂലം നൽകണമെന്നും കോടതി പറഞ്ഞു.
