സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന സർക്കാർ ആശുപത്രികൾ

Share our post

തിരുവനന്തപുരം : കേരളത്തിൽ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിക്കുകയാണെന്ന് കണക്കുകൾ. ഗ്രാമപ്രദേശങ്ങളിലും ന​ഗരപ്രദേശങ്ങളിലുമുള്ളവർ എപ്പോഴും ആശ്രയിക്കുന്നത് സർക്കാർ സംവിധാനങ്ങളെയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിപക്ഷം ആരോപിച്ചത് കേരളത്തിലെ ആരോ​ഗ്യരം​ഗം വെന്റിലേറ്ററിലാണ് എന്നാണ്. എന്നാല്‍ അങ്ങനെയല്ല വസ്തുത, ലോകത്തിന് തന്നെ മാതൃകയായ ഒരു ‘ഹെൽത്ത് ഹബ്ബ്’ ആയി കേരളം മാറിക്കഴിഞ്ഞു എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

2015-16 ൽ 8.3 കോടിയായിരുന്ന കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ഔട്ട്പേഷ്യന്റ് രജിസ്ട്രേഷൻ 2024-25 ൽ 13.5 കോടിയായി വർധിച്ചുവെന്നാണ് കണക്കുകൾ. സാധാരണക്കാർക്ക് താങ്ങാവുന്ന ചെലവിൽ ഇന്ത്യയിലെ പൊതുമേഖലയിലെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനം കേരളത്തിലാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ. 2023-24 ൽ 11.29 കോടി ഔട്ട്പേഷ്യന്റ് (OP) സന്ദർശനങ്ങളാണ് റെക്കോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. സ്വയം ചികിത്സ തെരഞ്ഞെടുക്കുന്നതിനുപകരം, സാധാരണ പനി പോലുള്ള ചെറിയ പ്രശ്നങ്ങൾക്ക് പോലും ആശുപത്രികളിലെത്തി വൈദ്യസഹായം തേടാൻ കേരളീയർ തയ്യാറാകുന്നുണ്ട് എന്ന സൂചന കൂടിയാണ് ഈ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

ശരാശരി, കേരളത്തിലെ ഒരു നഗരവാസി പ്രതിവർഷം 2-3 തവണ ഒരു ഡോക്ടറെ സന്ദർശിക്കുമ്പോൾ, ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർ ശരാശരി 1-2 സന്ദർശനങ്ങൾ നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതായത്, അസുഖങ്ങൾ ഭേദപ്പെടുന്നത് വരെ ആളുകൾ തുടർച്ചയായ ചെക്കപ്പുകളും പരിശോധനകളുമെല്ലാം കൃത്യമായി നടത്തുന്നുണ്ട് എന്നാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൃദ്ധ പൗരന്മാരുള്ളത് കേരളത്തിലാണ് (ഏകദേശം 15%–16.5%). അവർക്ക് പലപ്പോഴും പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയ്ക്ക് തുടർചികിത്സ ആവശ്യമാണ്. അതിനായി അവർ കൂടുതലും ആശ്രയിക്കുന്നത് സർക്കാർ ആശുപത്രികളെയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കൂടാതെ കേരളം മെഡിക്കൽ യാത്രയുടെ ഒരു പ്രധാന കേന്ദ്രമാണ്. ആധുനിക വൈദ്യശാസ്ത്രവും ആയുർവേദവും ലഭ്യമാക്കാൻ പ്രതിവർഷം 5 ലക്ഷത്തിലധികം വിദേശ രോഗികളും ദശലക്ഷക്കണക്കിന് ആഭ്യന്തര വിനോദസഞ്ചാരികളാണ് കേരളത്തിലേക്ക് എത്തുന്നത്.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ അത്യാധുനിക സൗകര്യങ്ങളുള്ള മെഡിക്കൽ കോളേജ് ആശുപത്രികള്‍ വരെ നീളുന്ന ഒരു ശ്രേണിയാണ് കേരളത്തിലെ ആരോ​ഗ്യ സംവിധാനം. കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിക്കൊണ്ടുവരുന്ന പ്രൈമറി ഹെൽത്ത് സെന്ററുകളും താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളും മെഡിക്കൽ കോളേജ് ആശുപത്രികളുമാണ് കേരളത്തിന്റെ ആരോ​ഗ്യരം​ഗത്തിന്റെ നട്ടെല്ല്.

കേരളത്തിലെ ഓരോ സാധാരണക്കാർക്കും ഏറ്റവും എളുപ്പത്തിൽ ആശ്രയിക്കാവുന്നവയാണ് ഓരോ പ്രൈമറി ഹെൽത്ത് സെന്ററുകളും താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളും. പ്രൈമറി ഹെൽത്ത് സെന്ററുകളിൽ ഒപി എടുക്കാനോ ചികിത്സയ്ക്കോ രക്തപരിശോധനകൾക്കോ മരുന്നുകൾക്കോ ഒന്നും തന്നെ ഒരുരൂപ പോലും ചെലവാക്കേണ്ടതില്ല എന്നതാണ് വസ്തുത. അതിനാൽത്തന്നെ ​ഗ്രാമപ്രദേശങ്ങളിലും ന​ഗരപ്രദേശങ്ങളിലും എന്തസുഖത്തിനും ആളുകൾ ആശ്രയിക്കുന്നത് ഇത്തരം സർക്കാർ സംവിധാനങ്ങളെയാണ്. ഇപ്പോൾ പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നതും ഇക്കാര്യങ്ങളാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!