ധ്രുവിമോൾക്ക് അമ്മ കരൾ പകുത്തു നൽകി, നാട് കൈകോർത്തു; സമാഹരിച്ചത് 71.28 ലക്ഷം
പാനൂർ ∙ ആറു മാസം പ്രായമുള്ള മൊകേരി കടേപ്രത്തെ ധുവിമോളുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ചെലവ് കണ്ടെത്താൻ നാടൊന്നായി കൈകോർത്തപ്പോൾ ലഭിച്ചത് 71.28ലക്ഷം (71,28316). കളരിപ്പറമ്പത്ത് രജിലേഷിന്റെയും ദിവ്യയുടെയും മകളാണ്. അമ്മ ദിവ്യയാണ് കരൾ നൽകിയത്.
എറണാകുളം അമൃത ആശുപത്രിയിൽ ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞു. ശസ്ത്രക്രിയയ്ക്കും അനുബന്ധ ചെലവുകൾക്കുമായി 50 ലക്ഷമാണ് ചികിത്സാസഹായ കമ്മിറ്റി ലക്ഷ്യമിട്ടത്. ധ്രുവിമോൾക്കായി കൈകോർത്ത, ലോകമെങ്ങുമുള്ള മലയാളി സമൂഹത്തിനു നന്ദി പറയുകയാണു ചികിത്സാസഹായകമ്മിറ്റി.
കേരളത്തിന്റ റിയൽ സ്റ്റോറിയാണ് ഇതു വെളിപ്പെടുത്തുന്നതെന്നു ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ മരവൻ അബൂബക്കർ, കൺവീനർ കെ.രാജു, മറ്റു ഭാരവാഹികളായ അനൂപ് അശോക്, ഹരിദാസ് മൊകേരി, നൗഫൽ മൊകേരി എന്നിവർ അറിയിച്ചു. ദൗത്യം വിജയിപ്പിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും പറഞ്ഞു.
