‘ഒതുക്കിയതല്ല, ശൈലജയ്ക്കേ സണ്ണി ജോസഫിനെ തോൽപ്പിക്കാനാകൂ; ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ ഇടപെട്ടില്ല’

Share our post

തിരുവനന്തപുരം: തളിപ്പറമ്പിലെ സ്ഥാനാർഥിത്വം തീരുമാനിച്ചത് ജില്ലാ സെക്രട്ടേറിയേറ്റാണെന്ന് എം.വി. ഗോവിന്ദൻ. ഒരാളല്ല, പാർട്ടി ഘടകമാണ് സ്ഥാനാർഥിത്വം തീരുമാനിക്കുന്നത്. പി.കെ. ശ്യാമളയുടെ പേര് നിർദേശിച്ചത് കണ്ണൂർ ജില്ലാ ഘടകമാണ്. തളിപ്പറമ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേകാഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരിലെ പ്രശ്നങ്ങൾ പാർട്ടി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടി.കെ. ഗോവിന്ദന് തളിപ്പറമ്പിൽ മത്സരിക്കാൻ മോഹമാണെന്നും അദ്ദേഹം പറഞ്ഞു. ഹാപ്പിനസ് ഫെസ്റ്റിലേയും മണ്ഡലത്തിലേയും കണക്കുകൾ വ്യക്തമാണെന്നും കൃത്യമായ കണക്ക് പാർട്ടിയുടെ കൈയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സണ്ണി ജോസഫിനെ തോൽപ്പിക്കാൻ എൽഡിഎഫിൽ സാധിക്കുന്ന ഒരേയൊരു സ്ഥാനാർഥിയാണ് കെ.കെ. ശൈലജ. അതുകൊണ്ടാണ് പേരാവൂരിൽ ശൈലജ ടീച്ചറെ സ്ഥാനാർത്ഥിയാക്കിയത്. അല്ലാതെ ഒതുക്കിയത് അല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ജി. സുധാകരനെതിരേ അദ്ദേഹം രൂക്ഷ വിമർശനമുന്നയിച്ചു. ജി. സുധാകരന്റെ സ്ഥാനാർഥിത്വം എന്ത് അത്ഭുതമാണെന്ന് അദ്ദേഹം ചോദിച്ചു. ജി. സുധാകരന് പരിഗണനയില്ലെന്ന് പറഞ്ഞത് പൂർണ്ണ ബോധ്യത്തോടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പറഞ്ഞ വാക്കും ചിരിച്ചതും വലിയ കാര്യമാക്കേണ്ടതില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

ജി. സുധാകരനോട് വ്യക്തിപരമായി സംസാരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്; പോകരുത് എന്ന് എത്രയോ പ്രാവശ്യം പറഞ്ഞിട്ടുണ്ടെന്നും എന്നിട്ടും അദ്ദേഹം പാർട്ടി വിട്ടുപോകുകയായിരുന്നെന്നും ഗോവിന്ദൻ പറഞ്ഞു. അദ്ദേഹത്തിന് മത്സരിച്ചേ പറ്റൂ എന്നായിരുന്നുവെന്നും നേരത്തെതന്നെ യുഡിഎഫുമായി ജി. സുധാകരൻ ചർച്ചചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിലൊന്നും പാർട്ടിക്ക് തിരിച്ചടി ഉണ്ടാകില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!