എൽഡിഎഫ് പ്രചാരണം തുടങ്ങി
കണ്ണൂർ: സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ജില്ലയിൽ എൽഡിഎഫ് സ്ഥാനാർഥികൾ പ്രചാരണം ആരംഭിച്ചു. യുഡിഎഫ്, എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. റോഡ് ഷോയോടു കൂടിയാണ് എൽഡിഎഫ് സ്ഥാനാർഥികൾ പ്രചാരണത്തിന് തുടക്കമിട്ടത്.
മൂന്നാമൂഴത്തിൽ ധർമടത്ത് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തായതിനാൽ മണ്ഡലത്തിൽ നേരിട്ടെത്തിയുള്ള പ്രചാരണം ആരംഭിച്ചിട്ടില്ല. പേരാവൂരിൽ കെ.കെ. ശെെലജ, പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ, അഴീക്കോട് കെ.വി.സുമേഷ്, കല്യാശേരിയിൽ എം .വിജിന്, മട്ടന്നൂരിൽ വി.കെ. സനോജ്, തളിപ്പറന്പിൽ പി.കെ. ശ്യാമള, തലശേരിയിൽ കാരായി രാജൻ എന്നിവരാണ് ജില്ലയിലെ സിപിഎം സ്ഥാനാർഥികൾ.
കണ്ണൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായി കടന്നപ്പള്ളി രാമചന്ദ്രൻ മത്സരിക്കും. ഇരിക്കൂറിൽ എൽഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ്-എമ്മിലെ അഡ്വ. മാത്യു കുന്നപ്പള്ളി പ്രചാരണം തുടങ്ങി. കൂത്തുപറന്പിൽ ആർജെഡിയിലെ സിറ്റിംഗ് എംഎൽഎയായ കെ.പി. മോഹനൻ മത്സരിക്കാനില്ലെന്ന് പാർട്ടിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കെ.പി. മോഹനന്റെ സഹോദരപുത്രനായ കെ.പി. പ്രവീൺ സ്ഥാനാർഥിയാകാനാണ് സാധ്യത.
പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികളായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും സജീവ് ജോസഫ് എംഎൽഎയും മത്സരിക്കും. അഴീക്കോട് യുഡിഎഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരിയും കൂത്തുപറന്പിൽ ലീഗ് സ്ഥാനാർഥിയായി ജയന്തി രാജനുമാണ് പരിഗണനയിലുള്ളത്.
