നിയമസഭ തിരഞ്ഞെടുപ്പ് ; സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: നവകേരളത്തിന് കൂടുതൽ മികവും കരുത്തുമേകാൻ ജനകീയ സ്ഥാനാർഥി നിരയുമായി സിപിഐ എം. ലോകം ഏറ്റെടുത്ത ജനക്ഷേമ– വികസന പദ്ധതികൾ യാഥാർഥ്യമാക്കി ഒരു പതിറ്റാണ്ട് കേരളത്തെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ കാൽപന്ത് കളിയിലൂടെ രാജ്യത്തിന്റെ അഭിമാനമായ യു ഷറഫലി വരെയുള്ള വൻനിരയുടെ പട്ടിക സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 11 മന്ത്രിമാരും 54 സിറ്റിംഗ് എംഎൽഎമാരും പട്ടികയിലുണ്ട്. പൊളിറ്റ്ബ്യൂറോ അംഗവും നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും മൂന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളും സ്ഥാനാർഥികളാണ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജുൾപ്പെടെ വിദ്യാർഥി– യുവജന പോരാട്ടങ്ങളിലൂടെ ജനങ്ങളുടെ ഹൃദയത്തിലിടം നേടിയവരും ജനവധി തേടുന്നു. സ്ഥാനാർഥികളിൽ ഒമ്പത് പേർ വനിതകളാണ്.
പിണറായി വിജയനാണ് മത്സരിക്കുന്ന പൊളിറ്റ് ബ്യൂറോ അംഗം. കെ കെ ശൈലജ, കെ എൻ ബാലഗോപാൽ, പി രാജീവ്, ടി പി രാമകൃഷ്ണൻ എന്നീ കേന്ദ്ര കമ്മിറ്റി അംഗങ്ങളും പി എ മുഹമ്മദ് റിയാസ്, വി എൻ വാസവൻ, സജി ചെറിയാൻ, കെ കെ ജയചന്ദ്രൻ എന്നീ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളുമാണ് മത്സരിക്കുന്നത്.
മുഖ്യമന്ത്രിയെ കൂടാതെ ഒ ആർ കേളു, പി എ മുഹമ്മദ് റിയാസ്, വി അബ്ദുൾ റഹ്മാൻ, എം ബി രാജേഷ്, ഡോ. ആർ ബിന്ദു, പി രാജീവ്, വി എൻ വാസവൻ, സജി ചെറിയാൻ, വീണാ ജോർജ്, കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി എന്നിവരാണ് മത്സരിക്കുന്ന സിപിഐ എം മന്ത്രിമാർ. കെ കെ ശൈലജ, പി കെ ശ്യാമള, കെ ശാന്തകുമാരി, ആർ ബിന്ദു, അഡ്വ. എം ബി ഷൈനി, അഡ്വ. പുഷ്പ ദാസ്, ദലീമ ജോജോ, യു പ്രതിഭ, വീണ ജോർജ്, ഒ എസ് അംബിക എന്നിവരാണ് മത്സരിക്കുന്ന വനിതകൾ. ഇവരിൽ രണ്ടുപേർ മന്ത്രിമാരും ഒരാൾ മുൻ മന്ത്രിയുമാണ്.
