കുഞ്ഞുകരം പിടിച്ച ‘പ്രതീക്ഷ’; കേരളത്തിന്റെ ആരോഗ്യരംഗത്ത് നിർണായക മുന്നേറ്റം
തിരുവനന്തപുരം : കുട്ടികളിലെ ഗുരുതര വൃക്കരോഗങ്ങൾക്ക് സമഗ്ര പരിചരണവും ചികിത്സയും ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച “പ്രതീക്ഷ” (PRATIKSHA) പദ്ധതി കേരളത്തിന്റെ ആരോഗ്യരംഗത്ത് ഒരു നിർണായക മുന്നേറ്റമാണ്. ലോകത്ത് തന്നെ ഇത്തരം ഒരു പദ്ധതി ആദ്യമായിട്ടാണ് ആരംഭിക്കുന്നത് എന്ന് അറിയുമ്പോൾ ഏറെ സന്തോഷം തോന്നുന്നുവെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
രോഗാവസ്ഥ നേരത്തെ കണ്ടെത്തൽ , കൃത്യമായ ചികിത്സ ഇടപെടൽ ഒരുക്കൽ, തുടർപിന്തുണ ഉറപ്പാക്കൽ എന്നിവയിലൂടെ ഗുരുതര രോഗാവസ്ഥകളിലേക്ക് കുഞ്ഞുങ്ങളെ എത്തിക്കാതിരിക്കൽ , കിഡ്നി ട്രാൻസ്‌പ്ലാന്റഷന് ഒഴിവാക്കൽ ഇവയെല്ലാം പ്രതീക്ഷയിലൂടെ സാധ്യമാകുന്നു. കിഡ്നി transplantation ആവശ്യമായി വരുന്ന കുട്ടികൾക്ക് അത് സൗജന്യമായി സാധ്യമാക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം SAT ആശുപത്രിയിൽ കുഞ്ഞു കുട്ടികൾക്കായുള്ള വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി ആരംഭിച്ചു . രണ്ടു ട്രാൻസ്‌പ്ലാന്റ് ശസ്ത്രക്രിയകൾ ഇതിനോടകം ചെയ്തു. സർക്കാർ മേഖലയിലെ കുട്ടികളുടെ ട്രാൻസ്‌പ്ലാന്റ് ചികിത്സയിൽ ഇത് പ്രധാന ചുവടുവെപ്പാണ്. സംസ്ഥാനത്ത് DM Pediatric Nephrology സൂപ്പർ സ്പെഷ്യാലിറ്റി കോഴ്‌സ് ആരംഭിച്ചു. ഇത് കുട്ടികളുടെ വൃക്കരോഗ ചികിത്സയിൽ വിദഗ്ധരെ സൃഷ്ടിക്കുന്നതിനുള്ള ഇടപെടലാണ്.
കുട്ടികൾക്ക് ക്രോണിക് കിഡ്നി രോഗങ്ങൾക്ക് ചികിത്സയും ഡയാലിസിസ് സേവനവും സർക്കാർ ആശുപത്രികളിലൂടെ ലഭ്യമാകുന്ന സാഹചര്യത്തിൽ, രോഗനിർണയം,ചികിത്സ, സാമ്പത്തിക പിന്തുണ, ദീർഘകാല ഫോളോ-അപ്പ് എന്നിവ ഏകീകരിക്കുന്ന സമഗ്ര മാതൃകയാണ് ‘പ്രതീക്ഷ’യെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുട്ടികളുടെ ആരോഗ്യകരമായ ഭാവിക്ക് പ്രതീക്ഷ നൽകുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാനകരമായ ഇടപെടൽ. ഹൃദ്യം പദ്ധതിയുടെ മാതൃകയിൽ സംസ്ഥാനത്തെ ചികിത്സ കേന്ദ്രങ്ങളെ ഏകോപിപ്പിച്ച് കൊണ്ടുള്ള ഡിജിറ്റൽപോർട്ടൽ കൂടി തയ്യാറായി വരുന്നു. നേരത്തെ രോഗങ്ങൾ കണ്ടെത്തി കുഞ്ഞുങ്ങളുടെ നല്ല ഭാവി ഉറപ്പാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.
