ആരോഗ്യ രംഗത്ത് അമേരിക്കയെ പോലും മറികടക്കുന്ന നേട്ടവുമായി കേരളം: മുഖ്യമന്ത്രി പിണറായി

Share our post

കണ്ണൂർ ∙ ആരോഗ്യരംഗത്ത് ലോകം അത്ഭുതത്തോടെ നോക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചക്കരക്കല്ലിൽ 20 കോടിയോളം രൂപ ചെലവഴിച്ചു നിർമിച്ച ഇരിവേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നവജാത ശിശു മരണനിരക്ക് അമേരിക്കയിൽ 5.6 ശതമാനമുള്ളപ്പോൾ കേരളത്തിൽ അഞ്ച് ശതമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡിന് മുന്നിൽ വലിയ സാമ്പത്തിക സ്ഥിതിയുള്ള രാഷ്ട്രങ്ങൾ പോലും പകച്ചപ്പോൾ കേരളം ഒരുക്കിയ പൊതുജന ആരോഗ്യ സമ്പ്രദായം കോവിഡിനെ മറികടന്നു.

ലോക ആരോഗ്യരംഗത്ത് പൊതുവിൽ പിന്നിലാണ് ഇന്ത്യ. എന്നാൽ, ആ ഇന്ത്യയിലെ ഒരു സംസ്ഥാനം അമേരിക്കയെ മറികടക്കുന്ന നേട്ടം കരസ്ഥമാക്കുന്നു. ഇത് സാധിച്ചത് നമ്മുടെ സുശക്തമായ ആരോഗ്യ സമ്പ്രദായത്തിലൂടെയാണ്. പരമ്പരാഗതമായി ആരോഗ്യരംഗത്ത് മുൻപന്തിയിലായിരുന്ന സംസ്ഥാനം ഒരു ഘട്ടത്തിൽ വളരെ പിന്നാക്കം പോയി. എങ്ങും ഇല്ലായ്മയുടെ കഥകൾ മാത്രം. ആ ഘട്ടത്തിലാണ്, 2016ൽ ആരോഗ്യരംഗത്തെ ദുഃസ്ഥിതി മാറ്റും എന്ന് വാഗ്ദാനം നൽകി എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നത്. പറഞ്ഞ വാക്ക് പാലിച്ച സർക്കാർ ആർദ്രം മിഷൻ രൂപീകരിച്ചു, ആരോഗ്യ മേഖലയിൽ വൻ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. പാവപ്പെട്ടവർക്ക് മികച്ച ചികിത്സ പ്രാപ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡോ. വി. ശിവദാസൻ എംപി അധ്യക്ഷത വഹിച്ചു. ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. ഷൈജ, കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗിരീശൻ, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുനീഷ്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!