ഇരിട്ടിയിൽ 30 രൂപ ഊണിന് പൂട്ടുവീഴും
ഇരിട്ടി: ഇരിട്ടി താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ പ്രവർത്തിച്ചുവരുന്ന കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് ഇന്നല്ലെങ്കിൽ നാളെ പൂട്ടുവീഴും. കടുത്ത പാചകവാതക ക്ഷാമമാണ് 30 രൂപക്ക് ഉച്ചയൂണ് വിളമ്പിയിരുന്ന കുടുംബശ്രീ ഹോട്ടലുകളെ പ്രതിസന്ധിയിലാക്കിയത്.
കോവിഡ് കാലത്ത് സർക്കാർ സഹായത്തോടെ വിശപ്പ് രഹിത കേരളം എന്ന ലക്ഷ്യത്തോടെ 20 രൂപയ്ക്ക് ഉച്ചയൂണ് നൽകി കൊണ്ടാണ് കുടുംബശ്രീ ഹോട്ടലുകൾ പ്രവർത്തനമാരംഭിച്ചത്. മൂന്നു വർഷത്തോളമായി സർക്കാർ ആനുകൂല്യങ്ങൾ നിലച്ചതോടെ കുടുംബശ്രീ ഹോട്ടലുകൾ ഉച്ചയൂണിന് 30 രൂപയാക്കി ഉയർത്തിയിരുന്നു.
മറ്റ് സ്വകാര്യ ഹോട്ടലുകൾ 60 രൂപയ്ക്ക് ഉച്ചയൂണ് വിളമ്പുമ്പോഴാണ് കുടുംബശ്രീ ഹോട്ടലുകൾ പാതി വിലക്ക് ഊണ് നൽകുന്നത്. പാചകവാതക വിതരണ മേഖല സ്തംഭിച്ചതോടെ കൂലി തൊഴിലാളികളും യാത്രക്കാരും ആശ്രയിച്ചു വന്നിരുന്നു കുടുംബശ്രീ ഹോട്ടലുകൾക്ക് ഏതു നിമിഷവും പൂട്ട് വീഴുന്ന സാഹചര്യമാണ്.
വള്ളിത്തോട് പ്രവർത്തിച്ചുവരുന്ന കുടുംബശ്രീ വനിതാ ഹോട്ടൽ പാചകവാതകം ലഭിച്ചില്ലെങ്കിൽ അടച്ചിടേണ്ടി വരുമെന്ന് നടത്തിപ്പുകാരി ഉഷേച്ചി പറയുന്നു. പാചകവാതകത്തിനായി ഏജൻസിയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും ഫോൺ പോലും എടുക്കുന്നില്ല എന്നാണ് ഇവർ പറയുന്നത്.
കല്ലുമുട്ടിയിലെ വനിത ഹോട്ടലിലും സ്ഥിതി മറ്റൊന്നുമല്ല. ഇവിടെ അഞ്ച് വനിതകൾക്കാണ് വരുമാനം നഷ്ടപ്പെടുന്നത്. കൂടിവന്നാൽ ഈ ആഴ്ച കൂടി പ്രവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് സുമ രവീന്ദ്രൻ പങ്കുവയ്ക്കുന്നത്. വിറകടുപ്പിനെ ആശ്രയിച്ച് ഹോട്ടൽ തുറന്ന് പ്രവർത്തിക്കുക പ്രയാസമാണെന്നും ഇവർ പറയുന്നു. വേണ്ടത്ര സ്ഥലസൗകര്യങ്ങൾ ഇല്ലാത്തതാണ് വിറകടുപ്പ് ഉപയോഗിക്കുന്നതിൽ വനിതാ ഹോട്ടലുകൾ നേരിടുന്ന വെല്ലുവിളി. ഇതേ സാഹചര്യം തന്നെയാണ് മറ്റ് പഞ്ചായത്തുകളിലും വനിത ഹോട്ടൽ സംരംഭകരും നേരിടുന്നത്.
