ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം: കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധം നടത്തിയതിനെ തുടർന്ന് അറസ്റ്റുചെയ്യപ്പെട്ട് ജയിലിലായിരുന്ന കെഎസ്‌യു പ്രവർത്തകർ പുറത്തിറങ്ങി. ഇവർക്ക് ജയിലിനുപുറത്ത് വലിയ സ്വീകരണം നൽകിയാണ് കെഎസ്‌യു പ്രവർത്തകർ സ്വീകരിച്ചത്. കോൺഗ്രസ് പ്രവർത്തകരെ മനപൂർവം താറടിച്ചുകാണിക്കാനുള്ള ശ്രമമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ജാമ്യത്തിലിറങ്ങിയ പ്രവർത്തകർ ആരോപിച്ചു.
മന്ത്രിക്കെതിരായി നടന്ന പ്രതിഷേധത്തിൽ ആയുധം ഉപയോഗിച്ചതിന് തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ അഞ്ച് കെഎസ്‌യു പ്രവർത്തകർക്കും ജാമ്യം അനുവദിച്ചത്.
‘എല്ലാവരും എല്ലാം കണ്ടതാണ്. കരിങ്കൊടി ഉപയോഗിച്ചുള്ള ഒരു പ്രതിഷേധത്തെ മറ്റൊരു വിധത്തിൽ വ്യാഖ്യാനിച്ചു. മാരകായുധങ്ങൾ ഉപയോഗിച്ച് മന്ത്രിയെ കൊല്ലാൻ ശ്രമിച്ചു എന്നുതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഞങ്ങളെ ജയിലിൽ അടയ്ക്കാനുള്ള ശ്രമമാണ് ഉണ്ടായത്.’ കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ പറഞ്ഞു.
‘മുമ്പ് ഷുക്കൂറിനെ കൊലപ്പെടുത്താൻ ശ്രമിച്ച സമയത്ത് പി. ജയരാജനെ ഇത്തരത്തിൽ തടഞ്ഞുവെച്ചു എന്ന വ്യാജ പ്രചരണം അഴിച്ചുവിട്ടിരുന്നു. പിന്നാലെ ജില്ലയ്ക്കകത്തും സംസ്ഥാനത്തും വ്യാപകമായി വലിയ അക്രമങ്ങൾക്ക് നേതൃത്വം കൊടുത്ത പാർട്ടിയാണ് സിപിഎം. അവരിപ്പോൾ മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചു എന്ന് വ്യാജ ആരോപണം ഉയർത്തി കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരെ താറടിച്ചു കാണിക്കാനാണ് ശ്രമിക്കുന്നത്.’ അതുൽ പറഞ്ഞു.
‘ഭരണകൂട ഭീകരതയാണ് ഇപ്പോൾ നടക്കുന്നത്. കേരളത്തിലെ ഇടതുപക്ഷം തീവ്ര വലതുപക്ഷമായി മാറിക്കൊണ്ടിരിക്കുന്നു. കേന്ദ്രസർക്കാരിനെതിരെ ഉയരുന്ന പരാതികളെ പ്രധാനമന്ത്രി നരേന്ദ്രമോദി എങ്ങനെയാണോ അടിച്ചമർത്താൻ ശ്രമിക്കുന്നത്, അതുപോലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത്.’ അതുൽ പറഞ്ഞു.
‘എ.എം. ഷംസീറിന്റെ തിരക്കഥയിൽ, ഗൺമാന്റെ സംവിധാനത്തിൽ, മന്ത്രി നിറഞ്ഞാടി അഭിനയിച്ച പൊട്ടിപ്പാളീസായ ഒരു സിനിമയായി ഈ സംഭവം മാറി.’ അതുൽ കൂട്ടിച്ചേർത്തു. വരുംദിവസങ്ങളിൽ സർക്കാരിന്റെ പോരായ്മകൾക്കെതിരെ കൂടുതൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ പറഞ്ഞു.
