നോമ്പുകാല രുചി പെരുമയിൽ കണ്ണൂർ സിറ്റി
കണ്ണൂർ: വൈകുന്നേരങ്ങളിൽ ഒഴുകിയെത്തുന്ന ജനങ്ങളിലേക്ക് രുചിയുടെ പെരുമഴ പെയ്യിക്കുകയാണ് ഈ നോമ്പുകാലത്ത് രാത്രിയിലും ഉറങ്ങാതെ കണ്ണൂർ സിറ്റിയിലെ റംസാൻ സ്റ്റാളുകൾ. ജില്ലയ്ക്കകത്തും പുറത്തുനിന്നുമായ് ആയിരങ്ങളാണ് റംസാൻ വിഭവങ്ങളുടെ രുചിയറിയാൻ സിറ്റിയിൽ എത്തുന്നത്. അർദ്ധരാത്രി ഒരുമണിവരെ സിറ്റിയിലെ തെരുവുകൾ ആൾത്തിരക്ക് കൊണ്ട് വീർപ്പുമുട്ടും. പുലർച്ചെ മൂന്ന് മണിവരെ ചില സ്റ്റാളുകൾ പ്രവർത്തിക്കുന്നു. അത്താഴത്തിന്റെ നേരം അടുക്കുമ്പോഴാണ് ആളും ആരവുമെല്ലാം ഒഴിവായു തെരുവുകൾ നിശബ്ദമാവുക.
മസാലയിൽ പൊതിഞ്ഞ് ചുട്ടെടുത്ത ചിക്കൻ വിഭവങ്ങൾക്കാണ് ഭക്ഷണ പ്രിയർ ഏറെയുമുള്ളത്. കൂടാതെ കാടമുട്ട സ്റ്റിക്കിൽ വേവിച്ച് കുരുമുളക് ഇട്ടതും ഇഷ്ട വിഭവമാണ്. കുട്ടികളടക്കം കൂടുതലായും രുചിക്കുന്ന വിഭവം ഇതുതന്നെ. മസാല പുരട്ടി വേവിച്ചെടുത്ത പോത്തിൻ കാലും അമ്മായി മുഗളായും സിറ്റിയിലെ റംസാനിലെ വേറിട്ട രുചിയാണ്.
ഉപ്പിലിട്ടതും, തണുപ്പിക്കാൻ വിവിധ സർബത്തുകളും ഇവിടെ ലഭ്യമാണ്. കുലുക്കി സർബത്തുകൾ കഴിക്കാനാണ് കൂട്ടത്തോടെ പലരും എത്തുന്നത്. നോമ്പ് മുറിച്ച് കഴിഞ്ഞ് ശരീരം തണുപ്പിക്കാനും, ചൂടിൽ നിന്ന് അൽപം ആശ്വാസം ലഭിക്കാനും വിവിധയിനം കുലുക്കി സർബത്തുകൾ കഴിക്കാനുള്ള തിരക്ക് കൂടുതലാണ്.
നോമ്പുകാലത്ത് സിറ്റിയെ വേറിട്ട് നിർത്തുകയാണ് റംസാൻ സ്റ്റാളുകളാണ്. നാടൻ വിഭവങ്ങൾ മുതൽ നമുക്ക് ഇതുവരെ പരിചയമില്ലാത്ത ഭക്ഷണ വിഭവങ്ങളും ന്യൂജെൻ വിഭവങ്ങളും പരിചയപ്പെടുത്തി പുതിയൊരു ഭക്ഷണ സംസ്കാരം വിളമ്പുകയാണ് കണ്ണൂർ സിറ്റി.
വിഭവങ്ങളിൽ വേറിട്ട പരീക്ഷണങ്ങൾ
ആട്ടിൻതല കഴിക്കാൻ കുടുംബമായോ, സുഹൃത്തുക്കളുമായോ ആണ് കഴിക്കാൻ എത്തുക. ഒരു ആട്ടിൻ തല വാങ്ങിയാൽ ഒരു കുടുംബത്തിന് കൂട്ടമായിരുന്ന കഴിക്കാം. 600 മുതൽ 700 രൂപയാണ് വില. പോത്തിൻകാലിന് 800 രൂപ വരെ വിലയുണ്ട്.
