ക്യാമറകൾ പ്രതിഷേധക്കാരുടേത്, അതിലുള്ളത് അവരുടെ ഭാഗം മാത്രം, പ്രതിഷേധത്തിൽ എന്റെ ശരീരം വേദനിച്ചു’; വീണാ ജോർജ്
പത്തനംതിട്ട: ഇരയെകാണുമ്പോൾ പുലി പതുങ്ങിയിരുന്നാക്രമിക്കുന്നതുപോലെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‌യുവിന്റെ പ്രതിഷേധമെന്ന് മന്ത്രി വീണാ ജോർജ്. പൊലീസൊരുക്കിയ സുരക്ഷാ വലയത്തിന് ഉള്ളിലേക്ക് കടന്ന പ്രതിഷേധക്കാരിലൊരാളിലേക്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധപോയ സമയത്ത് മറ്റൊരാൾ തനിക്ക് നേരെ വന്നെന്നും പിന്നീടവിടെ പിടിവലി ഉണ്ടായെന്നും വീണാ ജോർജ് പറഞ്ഞു. കരിങ്കൊടി പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും എന്നാൽ തനിക്കുനേരെ പ്രതിഷേധക്കാർ കുതിച്ചെത്തുകയായിരുന്നെന്നും മന്ത്രി പറഞ്ഞു. അതിൽ നിന്ന് തന്നെ അവരുടെ ഉദ്ദേശ്യം വ്യക്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കെഎസ്‌യു പ്രതിഷേധത്തിന് പിന്നാലെ കഴുത്തിന് പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മന്ത്രി ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.
