പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണം ;മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: പശ്ചിമേഷ്യയിൽ യുഎസ്- ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ സംഘർഷമേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആവശ്യമെങ്കിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ട
ബന്ധുക്കൾക്ക് പ്രവാസികളുമായി ബന്ധപ്പെടുന്നതിനായി ഹെൽപ്ലൈനുകൾ ഒരുക്കുന്നത് ഉൾപ്പെടെ, കേരള സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാവിധ സഹായസഹകരണങ്ങളും കേന്ദ്രത്തിന് വാഗ്ദാനം ചെയ്യുന്നതായും മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന്റെ നിർദേശപ്രകാരം നോർക്ക റൂട്ട്സ് ആരംഭിച്ച ഹെൽപ്പ്ഡെസ്കിൽ ഞായറാഴ്ച രാവിലെ 11.30 മണി വരെ 381 കോളുകളാണ് ലഭിച്ചത്. സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ നോർക്ക ഹെൽപ്ഡെസ്ക് പ്രവർത്തനം തുടരും. വിദേശത്തുനിന്നും 137 പേരും രാജ്യത്തിനുള്ളിൽ നിന്നും 244 പേരും ഹെൽപ്ഡെസ്കിൽ ബന്ധപ്പെട്ടു.
വിമാന സർവീസുകളുടെ നിലവിലെ സ്ഥിതി, റദ്ദാക്കലുകൾ, യാത്രാ നിർദ്ദേശങ്ങൾ, സുരക്ഷാ നിർദേശങ്ങൾ എന്നിവ സംബന്ധിച്ചായിരുന്നു കൂടുതൽ അന്വേഷണങ്ങളും. ഗൾഫ് മേഖലയിൽ നിന്നുമുള്ള ഒഴിപ്പിക്കൽ സാധ്യതകളും യാത്രാ സുരക്ഷയും സംബന്ധിച്ചും അന്വേഷണങ്ങൾ ഉണ്ടായി. നോർക്ക ഹെൽപ്പ് ഡസ്കിൽ ബന്ധപ്പെട്ട പ്രവാസി കേരളീയർ സുരക്ഷിതരാണ്. എന്നാൽ മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും തുടർച്ചയായ ആക്രമണങ്ങളും ആശങ്ക വർധിപ്പിക്കുന്നതായും പ്രവാസികൾ സൂചിപ്പിച്ചു.
