വ്യോമാതിർത്തി അടച്ചു, 137 മിസൈലും 209 ഡ്രോണും നശിപ്പിച്ചു;ഇറാൻ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച് UAE
ദുബായ്: ഇറാൻ മിസൈൽ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച് യുഎഇ. രാജ്യത്തിന്റെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചു. തങ്ങളുടെ പ്രദേശം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യുഎഇ വ്യക്തമാക്കി. ദുബായ് വിമാനത്താവളം, ബുർജ് അൽ അറബ്, ജബൽഅലി തുറമുഖം എന്നിവിടങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു. യുഎഇയിൽ സ്കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓൺലൈൻ പഠനം നിർദേശിച്ചു.
ഇതുവരെ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ടുപേരാണ് യുഎഇയിൽ മരിച്ചത്. ഒരാൾ അബുദാബി വിമാനത്താവളത്തിലും മറ്റൊരാൾ ജബൽ അലിയിലും. 11 പേർക്ക് പരിക്കേറ്റു. ജനവാസമേഖലയിലെല്ലാം മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായാണ് വിവരം. ഇവിടങ്ങളിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യോമസനേയും വ്യോമപ്രതിരോധസേനകളും ചേർന്ന് 137 ബാലിസ്റ്റിക് മിസൈലുകളും 209 ഡ്രോണുകളും തടുത്തതായി യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു. 132 മിസൈലുകൾ നശിപ്പിച്ചു. അഞ്ചെണ്ണം കടലിൽ വീണു. 195 ഇറാൻ ഡ്രോണുകളാണ് തടുത്തത്. 14 എണ്ണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വീണു. പലയിടത്തും നാശനഷ്ടങ്ങളുണ്ടായി.
ആക്രമണം തുടരുന്നതിനിടയിലും സേവനങ്ങൾ പുനഃക്രമീകരിക്കാൻ വിമാനത്താവളങ്ങളും എയർലൈനുകളും തമ്മിലുള്ള ഏകോപനം തുടരുകയാണ്. മറ്റിടങ്ങളിലേക്കുള്ള യാത്രമുടങ്ങിയ ട്രാൻസിറ്റ് യാത്രക്കാർക്ക് ഉൾപ്പെടെ ഏകദേശം 20,200 പേർക്ക് ഇതുവരെ താത്കാലിക താമസസൗകര്യവും ഭക്ഷണവും നൽകിയതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ)യും അറിയിച്ചു.
