ലോട്ടറി ടിക്കറ്റ് സ്വന്തമാക്കാൻ അച്ഛനെ കൊലപ്പെടുത്തി: മകന് ജീവപര്യന്തം

Share our post

തിരുവനന്തപുരം: ലോട്ടറി ടിക്കറ്റ് സ്വന്തമാക്കാൻ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം ശിക്ഷ. തിരുവനന്തപുരം കരകുളം വേറ്റികോണം ചെക്കക്കോണം മാടവന ലെയ്‌ൻ വിനോദ് ഭവനിലെ ശശി (80, ആന്റണി)യെ കൊലപ്പെടുത്തിയ കേസിൽ മകൻ വിനോദിനെ (40)യാണ് തിരുവനന്തപുരം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജി കെ പി അനിൽകുമാർ ശിക്ഷിച്ചത്. 50000 രൂപ പിഴയും അടയ്ക്കണം. പിഴ ഒടുക്കാത്തപക്ഷം അധികമായി 8 മാസം തടവും അനുഭവിക്കണം.

ലോട്ടറി ടിക്കറ്റ്‌ വിൽപ്പനക്കാരനായിരുന്ന ആന്റണിയുടെ കൈയിലുണ്ടായിരുന്ന സമ്മാനാർഹമായ ടിക്കറ്റുകൾ നൽകാത്തതിനെത്തുടർന്നായിരുന്നു കൊലപാതകം. 2022 ജൂലൈ 19ന്‌ രാത്രി വീട്ടിലേക്കുള്ള ഇടവഴിയിൽവച്ചായിരുന്നു ആക്രമണം. റോഡരികിലെ ഇരുമ്പുപൈപ്പിൽ പിടിച്ചുനിന്ന ആന്റണിയുടെ വയറിനും മുതുകിനും വിനോദ്‌ ചവിട്ടി. ആന്റണിയുടെ തല റോഡരികിലെ ഇരുമ്പുപൈപ്പിൽ ഇടിപ്പിച്ചു. പൈപ്പിലെ പിടിവിട്ടപ്പോൾ ഇടുപ്പിൽ പിടിച്ചുയർത്തി തറയിൽ അടിച്ചു. ആന്റണിയെ അരുവിക്കര പൊലീസ്‌ എത്തിയാണ്‌ പേരൂർക്കട ഗവ. ആശുപത്രിയിൽ എത്തിച്ചത്‌. തുടർന്ന്‌ ഗവ. ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. സെപ്‌തംബർ 12നാണ്‌ മരിച്ചത്‌. തലയ്ക്കേറ്റ ആന്തരികമായ മുറിവായിരുന്നു മരണകാരണം. പബ്ലിക് പ്രോസിക്യൂട്ടർ ഡി ജി റെക്സ് ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!