മകന്റെ വിവാഹം ക്ഷണിക്കാനിറങ്ങി; കൂത്തുപറമ്പിൽ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു.
കണ്ണൂർ∙ മകന്റെ വിവാഹം ക്ഷണിക്കാനായി ഭർത്താവിനൊപ്പം നടന്നുപോയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു. കൂത്തുപറമ്പ് മെരുവമ്പായി പള്ളിക്കുന്നിൽ വീടിനു സമീപത്തുവച്ചാണ് നിയന്ത്രണംവിട്ട കാറിടിച്ച് പള്ളിക്കുന്ന് വള്ളിൽ ഹൗസിൽ പ്രേമി (60) മരിച്ചത്. ഇന്നു രാവിലെ ഏഴേകാലോടൊയായിരുന്നു അപകടം. മകന്റെ വിവാഹം ക്ഷണിക്കാൻ വേണ്ടി ഭർത്താവിനൊപ്പം റോഡിലൂടെ നടന്നു പോവുകയായിരുന്നു.
കൂത്തുപറമ്പ് ഭാഗത്തുനിന്നു മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ഇരുവരെയും ഇടിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രേമിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭർത്താവ് അച്യുതന്റെ പരുക്ക് സാരമുള്ളതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാർച്ച് എട്ടിനാണ് ഇവരുടെ മകന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരും പരിസരവാസികളെ വിവാഹത്തിനു ക്ഷണിക്കാൻ പോവാനായി വീട്ടിൽനിന്നിറങ്ങി റോഡരികിൽ നിൽക്കുമ്പോഴാണ് അപകടം ഉണ്ടായത്. കോട്ടയം പരേതനായ നന്ത്യത്ത് കുമാരന്റെയും ചെവിടിയൻ ദേവൂട്ടിയുടെയും മകളാണ്. മക്കൾ: മിഥുൻ, അതുൽ. സിപിഎം കോട്ടയം അങ്ങാടി ടൗൺ ബ്രാഞ്ച് സെക്രട്ടറിയായ ദിനേശന്റെ സഹോദരിയാണ് മറ്റ് സഹോദരങ്ങൾ: ശോഭ, ഷൈബ. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു
