മോഹൻലാലിന്റെ ആദ്യചിത്രം ‘തിരനോട്ട’ത്തിലെ നായകൻ കെ.പി. ഗോപകുമാർ അന്തരിച്ചു
തിരുവനന്തപുരം: മോഹൻലാലിന്റെ ആദ്യചിത്രമായ ‘തിരനോട്ട’ത്തിൽ ഒപ്പം അഭിനയിച്ച നടൻ കൈതമുക്ക് പുന്നപുരം കൃഷ്ണൻകോവിൽ ജങ്‌ഷൻ ടി.സി. 83/1076-1, എം.ആർ.എ. 134-ൽ അഡ്വ. കെ.പി. ഗോപകുമാർ(73) അന്തരിച്ചു. 1978-ൽ മോഹൻലാലും സുഹൃത്തുക്കളും ചേർന്നു നിർമിച്ച ചിത്രത്തിൽ നായകസ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത് ഗോപകുമാറായിരുന്നു.
അശോക് കുമാർ സംവിധാനംചെയ്ത ചിത്രത്തിൽ മോഹൻലാൽ ഒരു ഹാസ്യകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നാടകരംഗത്തെ പരിചയമാണ് ഗോപകുമാറിനെ സിനിമാസംരംഭത്തിലേക്ക് എത്തിച്ചത്. ചിത്രം പുറത്തിറങ്ങിയിട്ടില്ല.
തുടർന്ന് രണ്ട് തമിഴ് ചിത്രങ്ങളിൽക്കൂടി അഭിനയിച്ചു. പിന്നീട് ഗൾഫിലെത്തിയ അദ്ദേഹം രവി പിള്ളയുടെ സൗദിയിലെയും ബഹ്‌റൈനിലെയും കമ്പനിയിലെ നിയമോപദേഷ്ടാവായി ജോലിചെയ്തു. നാട്ടിൽ എത്തിയശേഷം വഞ്ചിയൂർ കോടതിയിൽ അഭിഭാഷകനായിരുന്ന ഗോപകുമാർ അസുഖം ബാധിച്ചു കിടപ്പിലായിരുന്നു.
ഭാര്യ: ഗീതാമേനോൻ. മകൾ: രേവതി ജി. മേനോൻ. സഹോദരങ്ങൾ: പി.എസ്. ശുഭ, ജയശ്രീ, പരേതയായ പദ്മജ, മോഹൻകുമാർ, പ്രതാപ്. സംസ്കാരം നടന്നു.
