ആയുർവേദ മേഖലയിൽ യശസ് നേടിയ നാട്’; അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ശ്രീകണ്ഠപുരം (കണ്ണൂർ): രാജ്യത്തിന് മാതൃകയാകുന്ന കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ആയുർവേദ മേഖലയിൽ യശസ് നേടിയ നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവേഷണം ഇല്ലാതിരുന്നതാണ് ആയുർവേദത്തിൽ വളർച്ചയില്ലാത്തത്തിന് കാരണമായത്. പലവിധ അറിവുകളും നഷ്ടപ്പെട്ടുപോയി. ആധുനിക ചികിത്സാരംഗത്തുള്ളവർക്ക് ആയുർവേദത്തോട് പ്രത്യേക മനോഭാവമാണ്. അവർ ആയുർവേദത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ തനത് വൈദ്യശാസ്ത്രമായ ആയുർവേദത്തെ തെളിവധിഷ്ഠിതമാക്കി ലോകത്തിനുമുന്നിൽ അവതരിപ്പിക്കുകയാണ് ഗവേഷണകേന്ദ്രം. കല്യാട് 300 ഏക്കറിലാണ് 200 കോടി രൂപ ചെലവിൽ ആദ്യഘട്ട നിർമാണം പൂർത്തിയായത്. 100 കിടക്കയുള്ള ഗവേഷണ ആശുപത്രിയും ഔഷധസസ്യ ഗവേഷണകേന്ദ്രവും നഴ്സറിയും താളിയോല പഠനകേന്ദ്രവുമാണ് സജ്ജമായത്. നാൽപ്പത്തിലധികം ദേശീയ, അന്തർദേശീയ ഗവേഷണ സ്ഥാപനങ്ങൾ ആയുർവേദ ഗവേഷണകേന്ദ്രവുമായി സഹകരിക്കാൻ സന്നദ്ധമായിട്ടുണ്ട്. കാൻസർ, ഏജിങ് എന്നിവയിലെ ഗവേഷണത്തിനും അനുബന്ധ രോഗീപരിചരണത്തിനുമാണ് ആദ്യഘട്ടത്തിൽ മുൻഗണന. മലബാർ കാൻസർ സെന്റർ ഗവേഷണവുമായി സഹകരിക്കും.
