ചിരി വിടരുന്നു; ഇനി വീടുകളിലേക്ക്, സ്വപ്നസാക്ഷാത്ക്കാരമായി നറുക്കെടുപ്പ്
കൽപ്പറ്റ: മുണ്ടക്കൈയിൽ ഉരുൾമൂടിയ ജീവിതങ്ങൾക്ക് അതിജീവനത്തിന്റെ മേൽക്കൂരയിലേക്ക് കൂടുക്കൂട്ടാൻ ഇനി ദിവസങ്ങൾ മാത്രം. ഫെബ്രുവരി 25ന് ടൗൺഷിപ്പിലെ 178 വീടുകൾ കൈമാറുന്നതിന് മുന്നോടിയായി വീടുകളുടെ നറുക്കെടുപ്പ് മന്ത്രി ഒ ആർ കേളുവിന്റെ നേതൃത്വത്തിൽ നടന്നു. ചൂരൽമല സ്വദേശി ടി അഷറഫാണ് ആദ്യ നറുക്കെടുത്തത്.
സുതാര്യത ഉറപ്പാക്കുന്നതിനായി ഗുണഭോക്താക്കൾക്ക് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കാനുള്ള അവസരമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. ദുരന്തത്തിൽ വീടും സ്ഥലവും പൂർണ്ണമായും നഷ്ടപ്പെട്ടവർക്കാണ് മുൻഗണനാ പട്ടികയിൽ ഒന്നാം സ്ഥാനം നൽകിയിരിക്കുന്നത്. ആയിരം ചതുരശ്ര അടിയിൽ രണ്ട് കിടപ്പുമുറി, രണ്ട് ശുചിമുറി, സിറ്റൗട്ട്, ഡൈനിങ്, ലിവിങ്, പഠനമുറി, അടുക്കള, വർക്ക് ഏരിയ എന്നിവ ഉൾപ്പെടുന്നതാണ് വീട്. രണ്ടുനിലയിലധികം നിർമിക്കാനുള്ള അടിത്തറയാണ്.
കൽപ്പറ്റ ബൈപാസിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ വിസ്‌മയിപ്പിക്കുന്ന വേഗത്തിലാണ് ടൗൺഷിപ്പ് നിർമാണം പൂർത്തിയാകുന്നത് . ആദ്യവീടിന്റെ നിർമാണം ആരംഭിച്ച് 316–ാം ദിവസം ടൗൺഷിപ്പിന്റെ ആദ്യഘട്ടം പൂർത്തിയാവുകയാണ്. 304 വീടിന്റെ വാർപ്പ് പൂർത്തിയായി. 410 വീടാണ് ആദ്യഘട്ടം നിർമിക്കുന്നത്.
