പാതിരാത്രിയില്‍ എന്റേതാകുമോ’; കൂടെ കിടക്കണമെന്ന് സുഹൈല്‍; ജീവനൊടുക്കും മുന്‍പ് പരാതി
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത യുവതി അയാള്‍ക്കെതിരെ ജോലി ചെയ്തിരുന്ന സ്കൂളില്‍ പരാതി നല്‍കിയിരുന്നു. ഏഴര വര്‍ഷത്തോളമായി സ്കൂളിലെ ഓഫിസ് സ്റ്റാഫായിരുന്നു യുവതി. മൂന്നു മാസം മുന്‍പ് സ്കൂളിലേക്ക് പിആര്‍ഒ ആയി ജോലിക്കെത്തിയ സുഹൈല്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനാലാണ് ജീവനൊടുക്കുന്നതെന്നാണ് യുവതി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയത്. ഈ മാസം 14 നാണ് 35 കാരിയെ പത്തനംതിട്ട കടമ്പനാടുള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സുഹൈല്‍ അന്‍സാരി വാട്സാപ്പിലൂടെ നിരന്തരം സന്ദേശം അയച്ചെന്നാണ് യുവതി സ്കൂള്‍ പ്രിന്‍സിപ്പാളിന് നല്‍കിയ പരാതിയിലുള്ളത്. സുഹൈല്‍ അന്‍സാരി ‘പാതിരാത്രിയില്‍ എന്‍റേതാകുമോ’ എന്ന് ചോദിച്ച് മെസേജ് അയക്കുകയും കൂടെ കിടക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിലുണ്ട്. സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയക്കണമെന്നും പതിവായി ആവശ്യപ്പെടാറുണ്ട്. ഇക്കാര്യം അന്വേഷിച്ച് നടപടി എടുക്കണം എന്നായിരുന്നു ആവശ്യം.
ഒറ്റവരിയിലാണ് യുവതിയുടെ ആത്മഹത്യ കുറിപ്പ്. സുഹൈല്‍ അന്‍സാരി മാനസികമായും ശാരീരികമായും പീഡിപ്പിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നു എന്നു മാത്രമാണ് കുറിപ്പിലുള്ളത്. ആത്മഹത്യയ്ക്ക് മുന്‍പായി യുവതി സ്കൂളിലെ ജോലി രാജിവെച്ചിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയബന്ധം യുവതിയുടെ ഭര്‍ത്താവ് അറിഞ്ഞതോടെ കുടുംബത്തില്‍ വലിയ തര്‍ക്കമുണ്ടായി. ഇതിനു പിന്നാലെയായിരുന്നു യുവതി ജീവനൊടുക്കിയത്.
