അന്വേഷണം വിദേശത്തേക്ക്; പിടിയിലാകാൻ ഇനി അഞ്ച് പേർ: ഏഴ് ലക്ഷം വരെ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ
കൊച്ചി∙ പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലന കേസിൽ ഇനി പിടിയിലാകാനുള്ള പ്രതികൾക്കായി അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഇന്നലെ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റിലായ കേസിലെ പ്രതികളിലൊരാളായ മലപ്പുറം വളാഞ്ചേരി കാട്ടിപ്പരുത്തി പുല്ലാനിക്കാട്ടിൽ വീട്ടിൽ പി. മൊയ്തീൻകുട്ടി എത്തിയത് യുഎഇയിൽനിന്നാണ്. കഴിഞ്ഞ 3 വർഷമായി മൊയ്തീൻകുട്ടി യുഎഇയിൽ ഒളിവിൽ കഴിയുകയായിരുന്നു എന്നാണ് എൻഐഎ നിഗമനം.
2022 സെപ്റ്റംബറിൽ റജിസ്റ്റർ ചെയ്ത കേസിൽ ഇനി പിടിയിലാകാനുള്ളത് അഞ്ചു പേരാണ്. പറവൂർ ഏലൂക്കര വടക്കയിൽ വീട്ടിൽ അബ്ദുൽ വഹാബ് (38), പാലക്കാട് മേലേ പട്ടാമ്പി ശങ്കരമംഗലം ജുമാ മസ്ജിദിനു സമീപം ഇട്ടിലത്തൊടിയിൽ വീട്ടിൽ മുഹമ്മദ് മൻസൂർ (43), പട്ടാമ്പി ഞാങ്ങാട്ടിരി കിഴക്കേക്കര വീട്ടിൽ അബ്ദുൽ റഷീദ് (35), ആലങ്ങാട് നീറിക്കോട് പുളിക്കപറമ്പിൽ വീട്ടിൽ മുഹമ്മദ് യാസർ അറാഫത്ത് (34), എടവനക്കാട് എഎഎസ്എം റോഡിൽ തൈപ്പറമ്പിൽ വീട്ടിൽ ടി.എ.അയൂബ് (52) എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. ഇവർക്കൊപ്പം പിടിയിലാകാനുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തി മൊയ്തീൻകുട്ടിയുടെ ചിത്രവും എൻഐഎ പുറത്തുവിട്ടിരുന്നു. ഇവരെ പിടികൂടാനുള്ള വിവരം നൽകുന്നവർക്ക് എൻഐഎ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. അബ്ദുൽ വഹാബ്, അബ്ദുൽ റഷീദ്, ടി.എ. അയൂബ് എന്നിരെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് ഏഴു ലക്ഷം രൂപ വീതവും മുഹമ്മദ് മൻസൂറിെന കുറിച്ച് വിവരം നൽകുന്നവർക്ക് 3 ലക്ഷം രൂപയുമാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്
പോപ്പുലർ ഫ്രണ്ടിന്റെ നിരോധന സമയത്ത് വളാഞ്ചേരിയിൽ ആക്രി ബിസിനസ് നടത്തിയിരുന്ന മൊയ്തീൻകുട്ടി വൈകാതെ വിദേശത്തേക്ക് കടക്കുകയായിരുന്നു എന്നാണ് എൻഐഎ സംശയിക്കുന്നത്. പിഎഫ്ഐയുടെ കായിക പരിശീലന വിഭാഗത്തിന്റെ കോഓർഡിനേറ്ററായിരുന്നു മൊയ്തീൻകുട്ടിയെന്ന് എൻഎഐ പറയുന്നു. നേരത്തേ മൊയ്തീൻകുട്ടിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ തെളിവുകൾ ലഭിച്ചെന്നാണ് എൻഐഎ പറയുന്നത്. യുവാക്കളെ പ്രേരിപ്പിച്ച് വിവിധ സമുദായങ്ങൾ തമ്മിൽ മതസ്പർധയുണ്ടാക്കാൻ പിഎഫ്ഐ ഗൂഢാലോചന നടത്തി എന്നതായിരുന്നു കേസ്. ഇതിനായി യുവാക്കള്‍ക്ക് ആയുധപരിശീലനം നൽകുകയും ഫണ്ട് സ്വരൂപിക്കുകയും ചെയ്തതായി എൻഐഎ പറയുന്നു. റിപ്പോർട്ടേഴ്സ് വിങ്, കായിക, ആയുധ പരിശീലന വിഭാഗം, സർവീസ് ടീം എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ തങ്ങളുടെ അജൻഡ നടപ്പാക്കുന്നതിനായി പിഎഫ്ഐ രൂപീകരിച്ചിരുന്നു. കായിക പരിശീലനം, യോഗ എന്നിവയുടെ മറവിൽ യുവാക്കൾക്ക് ആയുധ പരിശീലനം നൽകുന്നതിനായി പിഎഫ്ഐ തങ്ങളുടെ ക്യാംപസുകളും അനുബന്ധ സൗകര്യങ്ങളും ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും എൻഐഎ വ്യക്തമാക്കി. കേസിൽ ഇതുവരെ 65 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. അന്വേഷണം തുടരുകയാണെന്നും എൻഐഎ വ്യക്തമാക്കി.
