മുസ്ലിങ്ങൾക്ക് ഏറ്റവും സുരക്ഷിതമായ രാജ്യം ഇന്ത്യ- ഡോ. ഹക്കീം അസ്ഹരി
ദുബായ്: മുസ്ലിങ്ങൾക്ക് ഏറ്റവും സുരക്ഷിതമായ രാജ്യം ഇന്ത്യയാണെന്ന് സമസ്ത എ.പി. വിഭാഗം നേതാവും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ മകനുമായ ഡോ. മുഹമ്മദ് അബ്ദുൾ ഹക്കീം അസ്ഹരി ദുബായിൽ പറഞ്ഞു. ‘‘ഭരണഘടനയനുസരിച്ച് പ്രവർത്തിക്കുന്ന രാജ്യം എന്ന നിലയിലാണ് സുരക്ഷിതർ എന്നു പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ ചർച്ച ഏറെ പോസിറ്റീവായിരുന്നു’’ -ദുബായിൽ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
‘‘ഇത്രയും വലിയ രാജ്യത്ത് പല പ്രശ്നങ്ങളും ഉണ്ടാകും. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് ചൂണ്ടിക്കാണിക്കാറുണ്ട്. പണ്ഡിതർ പ്രശ്നങ്ങൾ ഉണ്ടാക്കാൻ പാടില്ല. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നിമിഷപ്രിയ വിഷയം ചർച്ചയായി. അവരുടെ മോചനം നയതന്ത്രപരമായ വിഷയമാണ്’’ -ഡോ. ഹക്കീം അസ്ഹരി പറഞ്ഞു.
