ചൂട്: പുറംജോലി സമയം പുനഃക്രമീകരിച്ച് ഉത്തരവിറങ്ങി; മേയ് 20 വരെ ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ വിശ്രമവേള
ചെറുതോണി ∙ പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മിഷണർ ഉത്തരവിറക്കി. മേയ് 20 വരെ പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ വിശ്രമവേളയായിരിക്കും. രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി.
ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്ന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു. സമുദ്ര നിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിനു സാധ്യതയില്ലാത്ത മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. തൊഴിലുടമകൾ തൊഴിലാളികളുടെ ജോലി സമയം ഇതേ രീതിയിൽ പുനഃക്രമീകരിച്ച് നൽകണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ തൊഴിലുടമകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ ലേബർ ഓഫിസർ അറിയിച്ചു.
