അധ്യയനവർഷം തുടങ്ങും മുൻപേ പാഠപുസ്തകങ്ങൾ; വിതരണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് സ്കൂളിൽ നടന്ന പരിപാടിയിൽ സൗജന്യ കൈത്തറി യൂണിഫോമിന്റെ വിതരണവും അദ്ദേഹം നിർവഹിച്ചു.
അവധിക്കാലം പഠനത്തിനും പ്രയോജനപ്പെടുത്താം- മുഖ്യമന്ത്രി
അധ്യയന വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ പുസ്തകങ്ങൾ കൈമാറുന്നതിലൂടെ കുട്ടികൾക്ക് അവധിക്കാലം ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫെബ്രുവരിയിൽ തന്നെ വിതരണം ആരംഭിച്ചതിലൂടെ ജൂണിൽ സ്കൂൾ തുറക്കുമ്പോൾ പുസ്തകത്തിനായി കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാകും.
“മാർച്ചിൽ സ്കൂളുകൾ അടച്ചാൽ പിന്നീട് ജൂണിലാണ് തുറക്കുന്നത്. ഒമ്പതാം ക്ലാസിലെ കുട്ടികൾ അടുത്തവർഷം പത്താം ക്ലാസിലേക്ക് കടക്കുന്നതിനാൽ അവധിക്കാലത്ത് ഗൗരവമായ പഠനത്തിലാകും. ഇത് മുൻകൂട്ടി കണ്ടാണ് പുസ്തകങ്ങൾ ഇപ്പോൾ തന്നെ നൽകുന്നത്. അവധിക്കാലത്ത് കളികൾക്കൊപ്പം നിശ്ചിത സമയം മാറ്റിവെച്ച് അടുത്ത ക്ലാസിലെ പാഠങ്ങൾ നോക്കാനും ഇത് സഹായിക്കും.” – മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വിമർശനങ്ങൾക്കെതിരെ വി. ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ മേഖലയിലെ ഈ മാറ്റങ്ങൾക്കെതിരെ ഉയരുന്ന വിമർശനങ്ങൾ ഖേദകരമാണെന്ന് ചടങ്ങിൽ സംസാരിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മൂന്ന് മാസങ്ങൾക്ക് മുൻപേ പാഠപുസ്തകങ്ങൾ തയ്യാറായതായും ഹയർ സെക്കൻഡറി പുസ്തകങ്ങളുടെ വിതരണം ഈ മാസം 25-നകം പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
പഴയകാലത്ത് ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിക്കേണ്ടി വന്ന സാഹചര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. ഓണം കഴിഞ്ഞിട്ടും പാഠപുസ്തകത്തിന് കാത്തിരുന്ന പഴയ രീതി ഇനി ഉണ്ടാവില്ലെന്നും വരേണ്യ വർഗ്ഗത്തിന് മാത്രം ലഭിച്ചിരുന്ന സൗകര്യങ്ങൾ ഇന്ന് എല്ലാവർക്കും ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷത്തിന് മറുപടി
പാഠപുസ്തക വിതരണത്തെ ‘തുഗ്ലക് പരിഷ്കാരം’ എന്ന് വിശേഷിപ്പിച്ച രമേശ് ചെന്നിത്തലയുടെ പരാമർശത്തിന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മറുപടി നൽകി.
‘പണ്ട് എഴുത്തോലയിൽ പഠിച്ചിരുന്ന കാലത്തെക്കുറിച്ച് പറയുന്നവർ ഇന്നത്തെ കാലത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. പണ്ട് എഴുത്തോലയിൽ പഠിച്ചിരുന്നപ്പോൾ അക്ഷരം നിഷേധിക്കപ്പെട്ട ഒട്ടേറെ പേർ ഇവിടെ ഉണ്ടായിരുന്നു. പത്ത് വർഷം മുൻപത്തെ കെടുകാര്യസ്ഥതയ്ക്ക് നേതൃത്വം കൊടുത്തവർ ഇന്ന് പരിഹസിക്കുന്നത് നാടിനോടുള്ള പരിഹാസമായാണ് കാണേണ്ടത്. ഇത് കുടുംബങ്ങൾക്കും കുട്ടികൾക്കും വലിയ സന്തോഷമാണ് നൽകുന്നത്’ – മുഖ്യമന്ത്രി പറഞ്ഞു.
കൈത്തറി യൂണിഫോം വിതരണം
സംസ്ഥാനത്തെ കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് യൂണിഫോമുകൾ കൈത്തറി തുണിയിൽ തയ്യാറാക്കിയിരിക്കുന്നത്. ഇത് തൊഴിലാളികൾക്ക് കൃത്യമായ കൂലി ഉറപ്പാക്കാൻ സഹായിക്കുന്നു. വളരെ മെച്ചപ്പെട്ട ഗുണനിലവാരമുള്ള ഈ യൂണിഫോം പദ്ധതി ജനങ്ങൾ നല്ല രീതിയിൽ ഏറ്റെടുത്തതായും മുഖ്യമന്ത്രി സൂചിപ്പിച്ചു.
