സണ്ണി ജോസഫിനെ മാറ്റും: കെപിസിസി താൽക്കാലിക അധ്യക്ഷനായി ബെന്നി ബഹനാൻ?
കോട്ടയം ∙ കെപിസിസിയുടെ താൽക്കാലിക അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാവും മുൻ യുഡിഎഫ് കൺവീനറുമായ ബെന്നി ബഹനാന്റെ പേരിന് മുൻഗണന. സണ്ണി ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നീക്കം. മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ സംസ്ഥാനമൊട്ടാകെയുള്ള സംഘടന നടത്തിപ്പിനും പ്രചാരണത്തിനും സണ്ണി ജോസഫിന് സമയം ലഭിക്കില്ല. സംസ്ഥാനത്തെ ഭൂരിപക്ഷം നേതാക്കൾക്കും ബെന്നിയുടെ പേരിനോടാണ് താൽപര്യം.
ആന്റോ ആന്റണിയുടെ പേരാണ് സജീവമായി പരിഗണിച്ചിരുന്നതെങ്കിലും അടുത്തക്കാലത്ത് അദ്ദേഹത്തിനെതിരെ വന്ന തുടർച്ചയായ വിവാദങ്ങളാണ് നേതൃത്വത്തെ മാറ്റി ചിന്തിപ്പിച്ചത്. നിലവിലെ സാഹചര്യത്തിൽ ആന്റോയെ അധ്യക്ഷനാക്കിയാൽ എതിരാളികൾ ആയുധമാക്കുമെന്നാണ് വിലയിരുത്തൽ. സംസ്ഥാന നേതാക്കളുമായി അവസാനവട്ട കൂടിയാലോചന നടത്തിയ ശേഷം ഒന്നാംഘട്ട സ്ഥാനാർഥി പട്ടികയ്ക്കൊപ്പം താൽക്കാലിക അധ്യക്ഷ സ്ഥാനവും പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഇന്നലെ പ്രകടന പത്രിക കമ്മിറ്റിയുടെ ചെയർമാനായി ബെന്നി ബഹന്നാനെ പ്രഖ്യാപിച്ചിരുന്നു.
2011ൽ കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല മത്സരിച്ചപ്പോൾ താൽക്കാലിക അധ്യക്ഷനായി തലേക്കുന്നിൽ ബഷീറിനെ നിയമിച്ചിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അധ്യക്ഷനായ കെ. സുധാകരൻ മത്സരിച്ചപ്പോൾ എം.എം. ഹസ്സനായിരുന്നു ചുമതല നൽകിയത്. കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥും എ.പി. അനിൽ കുമാറും സിറ്റിങ് എംഎൽഎമാരായതിനാൽ മത്സര രംഗത്തുണ്ടാകും. മറ്റൊരു വർക്കിങ് പ്രസിഡന്റായ ഷാഫി പറമ്പിലിനെ സാഹചര്യമനുസരിച്ച് മത്സരിപ്പിക്കണമോ വേണ്ടയോ എന്ന് നേതൃത്വം തീരുമാനിക്കും. വൈസ് പ്രസിഡന്റുമാരിൽ നല്ലൊരു വിഭാഗവും മത്സരിക്കാൻ സാധ്യതയുള്ളവരാണ്.
