എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ വണ്ടി ഓടിച്ചയാളുടെ ലൈസൻസ് സസ്പെന്‍ഡ് ചെയ്ത് എംവിഡി
കോഴിക്കോട്: പ്രഭാവതി അമ്മ ഫുട്പാത്തില്‍ നിന്ന് താഴെ ഇറക്കിയ സ്കൂട്ടർ യാത്രികന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപം ഫുട്പാത്തിലൂടെ സ്കൂട്ടര്‍ ഓടിച്ച ഡ്രൈവറുടെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. ഫുട്പാത്തിലൂടെ വണ്ടി ഓടിച്ച് പോകാന്‍ നോക്കിയ ആളെ പ്രഭാവതി അമ്മ തടഞ്ഞിരുന്നു. ഇതിന്റെ വീഡിയോ മാധ്യമങ്ങള്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.
സംഭവത്തിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവി പ്രഭാവതി അമ്മയ്ക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി സംസാരിക്കാന്‍ അവസരമൊരുക്കി നല്‍കിയിരുന്നു. കാല്‍നട യാത്രക്കാരുടെ സുരക്ഷിതയാത്രയ്ക്കായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന ആവശ്യം പ്രഭാവതി അമ്മ മന്ത്രിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സ്കൂട്ടര്‍ യാത്രികന്റെ ലൈസന്‍സ് എംവിഡി റദ്ദാക്കിയത്.
കഴിഞ്ഞദിവസം എരഞ്ഞിപ്പാലം ജംഗ്ഷനിലായിരുന്നു സംഭവം. പ്രഭാവതിയമ്മ ഫുട്പാത്തിലൂടെ നടന്ന് പോകുമ്പോഴായിരുന്നു എതിര് ദിശയില്‍ ഒരു ആക്ടീവ സ്കൂട്ടര്‍ പാഞ്ഞുവന്നത്. ഇത് കണ്ടതോടെ സ്കൂട്ടര്‍ യാത്രികനെ അവര്‍ തടഞ്ഞു. എന്നാല്‍ യാത്രികന് സൈഡിലൂടെ പോകാനായിരുന്നു പ്രഭാവതിയമ്മയോട് പറഞ്ഞത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ ഇവര്‍ കാലുകൊണ്ട് അയാളെ പോകാന്‍ അനുവദിക്കാതെ തടഞ്ഞു. സ്കൂട്ടറുമായി പോകാന്‍ യാത്രികന് വീണ്ടും ശ്രമം നടത്തിയപ്പോള്‍ വയോധിക കൈയിലുണ്ടായിരുന്ന സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വീഡിയോ എടുക്കാന്‍ തുടങ്ങി. ഒടുവില്‍ സ്കൂട്ടര്‍ യാത്രികന് ഭയന്ന് വണ്ടി തിരിച്ച് റോഡിലൂടെ പോയി. സംഭവത്തിന്റെ വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
