കോൺഗ്രസ് വാദം പൊളിഞ്ഞു; ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പോസ്റ്റർ വച്ചത് മാനസിക വെല്ലുവിളിയുള്ള യുവാവ്
പുതുപ്പള്ളി: സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പുതുപ്പള്ളിയിൽ ബോധപൂർവം സംഘർഷമുണ്ടാക്കാനുള്ള കോൺഗ്രസ് നീക്കം വീണ്ടും പൊളിഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് വികസന സന്ദേശ യാത്രയുടെ പോസ്റ്റർവച്ചത് മാനസിക വെല്ലുവിളിയുള്ള യുവാവാണെന്ന് തെളിഞ്ഞു. പള്ളിയിലെ സിസിടിവി പരിശോധനച്ചപ്പോഴാണ് സംഭവം വ്യക്തമായത്. ഇതോടെ പോസ്റ്ററിന്റെ പേരിൽ രാഷ്ട്രീയ വിവാദമാക്കി സംഘർഷമുണ്ടാക്കാനുള്ള കോൺഗ്രസിന്റെ ശ്രമം പൊളിഞ്ഞു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ എം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി പൊലീസിൽ പരാതി നൽകിയിരുന്നു. എൽഡിഎഫ് ജനകീയ ജാഥയെ അപകീർത്തിപ്പെടുത്താനും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനുമായി കോൺഗ്രസ് ആസൂത്രണം ചെയ്ത നാടകമാണിതെന്ന് സിപിഐ എം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് പറഞ്ഞു.
മുമ്പും സമാനമായ രീതിയിൽ സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ വീടിന് നേരെ സിപിഐ എം പ്രവർത്തകർ കല്ലെറിഞ്ഞെന്ന ആരോപണവുമായി അന്ന് കോൺഗ്രസ് പ്രചാരണം നടത്തിയിരുന്നു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പിടിയിലായത് യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്നു. അന്ന് അധികാരത്തിലുണ്ടായിരുന്ന യുഡിഎഫ് സർക്കാർ സ്വന്തം പ്രവർത്തകരെ രക്ഷിക്കാൻ കേസ് അട്ടിമറിക്കുകയായിരുന്നു.
