ബേപ്പൂരിന്റെ മുഖച്ഛായ മാറുന്നു; പിപിപി മാതൃകയിൽ തുറമുഖ വികസനത്തിന് മന്ത്രിസഭാ അംഗീകാരം
കോഴിക്കോട്: മലബാറിന്റെ വികസനക്കുതിപ്പിന് ആക്കം കൂട്ടി ബേപ്പൂർ തുറമുഖം പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) മാതൃകയിൽ വികസിപ്പിക്കുന്നതിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ബേപ്പൂരിനെ ഒരു സമ്പൂർണ്ണ ‘പോർട്ട് സിറ്റി’യായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നാടിന്റെ സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധിക്ക് ഈ തീരുമാനം വഴിയൊരുക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
പുതിയ വികസന പദ്ധതിയിലൂടെ ആയിരക്കണക്കിന് പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ അവസരങ്ങൾ ലഭിക്കും. നിലവിൽ തുറമുഖത്തെ ആശ്രയിച്ച് കഴിയുന്നവരുടെ വരുമാനം വർദ്ധിപ്പിക്കാനും ഈ മാറ്റം സഹായിക്കും. തുറമുഖ വികസനവുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗം ആളുകളുമായും ചർച്ചകൾ നടത്തി, അവരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും ബാക്കി നടപടികൾ പൂർത്തിയാക്കുകയെന്ന് തുറമുഖ വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചിട്ടുണ്ട്.ബേപ്പൂരിന്റെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കാൻ മുൻകൈ എടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ, തുറമുഖ മന്ത്രി വി എൻ വാസവൻ എന്നിവർക്ക് മന്ത്രി മുഹമ്മദ് റിയാസ് നന്ദി അറിയിച്ചു.
