തിരുവല്ല സ്പാ ബലാത്സംഗ കേസ്: മൂന്നാം പ്രതിയും പിടിയിൽ
തിരുവല്ല: സ്പാ ജീവനക്കാരിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ കൂടി പൊലീസിന്റെ പിടിയിലായി. നിരണം സ്വദേശി വരുൺ ആണ് അന്വേഷണ സംഘത്തിന്റെ വലയിലായത്. കൊച്ചി കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ നീക്കത്തിനൊടുവിലാണ് ആലുവയിൽ വെച്ച് ഇന്നലെ അർധരാത്രിയോടെ വരുൺ പിടിയിലായത്.
പ്രതിയുടെ മൊബൈൽ ലൊക്കേഷൻ പിന്തുടർന്ന പൊലീസ് സംഘം അതീവ രഹസ്യമായാണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്. കേസിൽ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി സുബിൻ, രണ്ടാം പ്രതി ബെർലിൻ ദാസ് എന്നിവർ ഇപ്പോൾ റിമാൻഡിലാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഇനി മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്.
ഈ മാസം ഒന്നിന് വൈകിട്ട് മൂന്നരയോടെ തിരുവല്ല മഞ്ഞാടിയിലുള്ള സ്പായിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. ആറംഗ സംഘം സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ ഉപദ്രവിക്കുകയായിരുന്നു. കാപ്പാ കേസ് പ്രതിയായ ‘മരണ സുബിൻ’ കത്തിമുനയിൽ നിർത്തിയാണ് യുവതിയെ പീഡിപ്പിച്ചത്. ക്രൂരതയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ക്വട്ടേഷൻ കിട്ടിയിട്ടാണ് താൻ വന്നതെന്ന് സുബിൻ പറഞ്ഞതായും സ്പായിലെ മറ്റൊരു ജീവനക്കാരി ഇതിന് ഒത്താശ ചെയ്തതായും അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ട്. ഒന്നാം പ്രതിയായ സുബിൻ അലക്സാണ്ടർ 16 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
