ആറുവരി പാതയിൽ വണ്ടിയോടിക്കാനും പഠിപ്പിക്കണം; ടിപ്പർ ഓടിയത് എതിർദിശയിലെ സ്പീഡ് ട്രാക്കിൽ, നടപടി
കേരളത്തിലെ ജനങ്ങളും ആറുവരി പാതയിലൂടെയുള്ള യാത്രയ്ക്ക് തയാറെടുക്കുകയാണ്. ഒരു വശത്ത് മൂന്ന് വരികളായി സിഗ്നലുകളും തടസ്സങ്ങളുമൊന്നുമില്ലാതെയുള്ള കേരളത്തിന്റെ സ്വപ്‌ന പാത ഒരുങ്ങുന്നത്. എന്നാൽ, റോഡ് നിർമാണം ആരംഭിച്ചത് മുതൽ പല കോണിൽ നിന്നും ഉയരുന്ന ആവശ്യമാണ് ഈ റോഡുകളിൽ വാഹനമോടിക്കുന്നത് സംബന്ധിച്ച് വലിയ തോതിൽ ബോധവത്കരണം അനിവാര്യമാണെന്നത്. ഇത് വളരെ അത്യാവശ്യമാണെന്നാണ് സമീപകാല സംഭവങ്ങൾ കാണിക്കുന്നത്.
ചില ആളുകൾ നിയമം ലംഘിക്കുന്നത് അജ്ഞത കൊണ്ടായിരിക്കാം. എന്നാൽ, മറ്റ് ചിലരുടെ നിയമലംഘനം അഹങ്കാരത്തിൽ നിന്നുണ്ടാകുന്നതാണ്. ഇവിടെ ഇങ്ങനെയൊക്കെ ആകാം എന്നുള്ളതാണ് ചില ആളുകളുടെ സമീപനം. ഇതിന്റെ ഏറ്റവും വിലയ ഉദാഹരണമാണ് അടുത്തിടെ ആറുവരി പാതയിൽ ഏതിർ ദിശയിൽ ടിപ്പർ ലോറിയുമായി ഒരാൾ സഞ്ചരിച്ചത്. മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ വാഹനങ്ങൾ വരുന്ന പാതയിലാണ് എതിർ ദിശയിൽ ഒരാൾ ടിപ്പർ പോലെ വലിയ വാഹനവുമായി എത്തിയത്.
മൂന്ന് വരികളായുള്ള പാതയിൽ അതിവേഗത്തിലുള്ള വാഹനങ്ങൾ കടന്നുപോകേണ്ട ട്രാക്കിലൂടെയാണ് ഈ ടിപ്പർ വരുന്നത്. ശരിയായ ദിശയിൽ സഞ്ചരിക്കുകയായിരുന്ന മറ്റൊരു വാഹനത്തിന്റെ ഡാഷ് ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ് മോട്ടോർ വാഹന വകുപ്പിന് തെളിവായി ലഭിച്ചത്. ഒരു ട്രക്കിനെ മറികടന്ന് പോകുന്ന കാറിന് നേരെ മുന്നിൽ കാണുന്നത് എതിർ ദിശയിൽ വരുന്ന ടിപ്പറാണ്. വലിയ അപകടമുണ്ടായേക്കാവുന്ന സാഹചര്യമാണ് ഇവിടെ സംഭിച്ചിരിക്കുന്നത്.
റോഡിലെ ഈ നിയമലംഘനത്തിനെതിരേ കർശന നടപടിയാണ് മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ആറുവരി പാതയിലെ അതിവേഗ ട്രാക്കിലൂടെ എതിർദിശയിൽ സഞ്ചരിച്ച് അപകടാവസ്ഥ സൃഷ്ടിച്ചുവെന്ന് ബോധ്യമായതിന്റെ പശ്ചാത്തലത്തിൽ നിയമലംഘനത്തിന് ഉപയോഗിച്ച വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികൾ ഗുരുവായൂർ ജോയിന്റ് ആർടിഒ സ്വീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടിയും നേരത്തെ സ്വീകരിച്ചിരുന്നു.
