കൂത്തുപറമ്പ് സീറ്റിൽ സഫാരി സൈനുൽ ആബിദീനെ പരിഗണിക്കാൻ ലീഗ്
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് സീറ്റിൽ സഫാരി സൈനുൽ ആബിദീനെ പരിഗണിക്കാൻ ലീഗ്. മുസ്‍ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്‍റും പ്രവാസി വ്യവസായിയുമാണ് സഫാരി സൈനുൽ ആബിദീൻ. കൂത്തുപറമ്പിലെ പ്രാദേശിക വിഭാഗീയത പരിഹരിക്കാനാണ് ലീഗ് നേതൃത്വത്തിന്‍റെ ഇടപെടൽ. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ കോൺഗ്രസ് – ലീഗ് സീറ്റ് വെച്ചുമാറ്റത്തിൽ ധാരണയായി. കോങ്ങാട് – ചേലക്കര, പുനലൂർ – ചടയമംഗലം സീറ്റുകൾ നമ്മിൽ വെച്ചുമാറാനാണ് ധാരണയായത്. പാലക്കാട് ജില്ലയിലെ കോങ്ങാട് സീറ്റിൽ കോൺഗ്രസ് മത്സരിക്കും. തൃശൂർ ജില്ലയിലെ ചേലക്കര സീറ്റിൽ ലീഗും മത്സരിക്കാൻ ധാരണയായി. കൊല്ലം ജില്ലയിലെ പുനലൂർ സീറ്റിൽ കോൺഗ്രസും ചടയമംഗലം സീറ്റിൽ ലീഗും മത്സരിക്കും.
അതിനിടെ തവനൂർ സീറ്റ് വിട്ടു നൽകുന്നതിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തെത്തി. സീറ്റ് ലീഗിന് നൽകിയാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് ഹാരിസ് മുതൂർ ഫേസ്ബുക്കിൽ കുറിച്ചു. മലപ്പുറത്ത് കോൺഗ്രസിന് ഇനിയും സീറ്റുകൾക്ക് അർഹതയുണ്ട്. സീറ്റ് ലീഗിന് കൊടുത്താൽ സംഘ്പരിവാർ ഇല്ലാ കഥകൾ പ്രചരിപ്പിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
