സ്നാക്സ് കൊടുത്തില്ല; സ്കൂൾ ബസിൽ വിദ്യാർഥിക്ക് ക്രൂരമർദനം

Share our post

മൂന്നാർ ∙ സ്കൂൾ ബസിൽ എട്ടാം ക്ലാസുകാരനെ സഹപാഠി ക്രൂരമായി മർദിച്ചു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നു 2 വിദ്യാർഥികളെ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു. മേഖലയിലെ ഒരു സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിക്കാണു മർദനമേറ്റത്. വിദ്യാർഥി ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണു സംഭവം. സ്കൂൾ വിട്ട് കുട്ടികളുമായി ബസ് മൂന്നാർ ന്യൂനഗറിലേക്കു പോകുന്നതിനിടെയാണു സംഭവം. സ്നാക്സ്‌ ചോദിച്ചിട്ടു കൊടുത്തില്ലങ്കിൽ സഹപാഠി സ്ഥിരമായി മർദിക്കുമെന്നും വെള്ളിയാഴ്ചയും ഇതേ കാരണത്തിനാണു മറ്റു കുട്ടികളുടെ മുന്നിൽവച്ചു മർദിച്ചതെന്നും കുട്ടി പറഞ്ഞു. മർദനരംഗങ്ങൾ പിന്നിലിരുന്ന പ്ലസ് വൺ വിദ്യാർഥിയാണു മൊബൈലിൽ പകർത്തിയതും പ്രചരിപ്പിച്ചതും.

സംഭവം വിവാദമായതോടെയാണു മർദിച്ച വിദ്യാർഥിയെയും അനുമതിയില്ലാതെ മൊബൈൽ ഫോൺ സ്കൂളിൽ കൊണ്ടുവന്ന വിദ്യാർഥിയെയും സസ്പെൻഡ് ചെയ്തത്. കുട്ടികളെ നോക്കുന്നതിനായി ബസിൽ ആയയോ അധ്യാപകരോ ഇല്ലായിരുന്നുവെന്നു മർദനമേറ്റ കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചു. മൂന്നാർ പൊലീസ് അന്വേഷണം തുടങ്ങി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!