ലഹരി ഉപയോഗിച്ച് കുട്ടികൾ ഉണ്ടാക്കുന്ന അപകടത്തിന് രക്ഷിതാക്കളും ഉത്തരവാദികൾ

Share our post

ന്യുഡൽഹി: ലഹരി പദാർഥങ്ങൾ ഉപയോഗിച്ച് വണ്ടി ഓടിച്ച് കുട്ടികൾ ഉണ്ടാക്കുന്ന അപകടത്തിന് രക്ഷിതാക്കളും ഉത്തരവാദികളാണെന്ന് ജസ്റ്റിസ് നാഗരത്‌ന. പുനെ പോർഷെ അപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ പ്രതികരണം. മക്കൾക്ക് മേൽ യാതൊരു നിയന്ത്രണവുമില്ലാതെ വിലകൂടിയ കാറുകളും പണവും കൈമാറുന്ന മാതാപിതാക്കളാണ് ഇത്തരം ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നതെന്ന് കോടതി പറഞ്ഞു. ‘കുട്ടികൾക്ക് മേൽ നിയന്ത്രണമില്ലാത്തതിന് അച്ഛനെയും അമ്മയെയും കുറ്റപ്പെടുത്തണം. അവർക്ക് പണം നൽകുന്നു, വാഹനങ്ങൾ നൽകുന്നു, ആഘോഷിക്കാൻ എടിഎം കാർഡുകൾ നൽകുന്നു. എന്നാൽ, മക്കളുമായി സംസാരിക്കാനോ അവർക്കൊപ്പം സമയം ചിലവഴിക്കാനോ മാതാപിതാക്കൾക്ക് സമയമില്ല,’ ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു.

മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ച് നിരപരാധികളെ കൊല്ലുന്നതിനെ ‘ആഘോഷം’ എന്ന് വിളിക്കാനാവില്ലെന്നും കോടതി ഓർമ്മിപ്പിച്ചു. അപകടത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി കുട്ടികളുടെ രക്തസാമ്പിളുകൾ മാറ്റാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ ആശിഷ് സതീഷ് മിത്തൽ, ആദിത്യ അവിനാഷ് സൂദ്, അമർ സന്തോഷ് ഗെയ്ക് വാദ് എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു.

2024 മെയ് മാസത്തിലാണ് അപകടമുണ്ടായത്. 17- കാരൻ 200 കിമോമീറ്ററോളം വേഗതയിലോടിച്ച കാറിടിച്ച് ബൈക്ക് യാത്രികരായ യുവ എഞ്ചിനീയർമാർ മരിക്കുകയായിരുന്നു. മധ്യപ്രദേശിലെ ബിർസിങ്പുർ സ്വദേശി അനീഷ് ആവാഡിയ(24), ജബൽപുർ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവർക്കായിരുന്നു ദാരുണാന്ത്യമുണ്ടായത്.

കാറോടിച്ച പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും 15 മണിക്കൂറിനുള്ളിൽ പ്രതിക്ക് ജാമ്യം അനുവദിച്ചത് വലിയ വിമർശനത്തിനിടയാക്കി. റോഡപകടങ്ങളെ സംബന്ധിച്ച് 300 വാക്കിൽ കവിയാത്ത ഉപന്യാസം എഴുതുക, 15 ദിവസം ട്രാഫിക് പൊലീസിനൊപ്പം പ്രവർത്തിക്കുക, മദ്യപിക്കുന്ന ശീലം ഉൾപ്പെടെ മാറ്റാനായി കൗൺസിലിങ്ങിന് വിധേയനാകുക തുടങ്ങിയ ഉപാധികൾ മുന്നോട്ടുവെച്ചാണ് റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ മകന് കോടതി ജാമ്യം നൽകിയത്. ഇതിനെതിരേ വ്യാപക വിമർശനമാണുയർന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!