പെൺസുഹൃത്തിനെ കാണാൻ പോയ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് കുടുംബം
കല്‍പ്പറ്റ: വയനാട് കാട്ടിക്കുളം തോല്‍പ്പെട്ടിയില്‍ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം. 19കാരനായ വിഷ്ണുവിന്റെ മരണത്തിലാണ് കുടുംബം സംശയം പ്രകടിപ്പിച്ചത്. ശനിയാഴ്ച വൈകിട്ടാണ് വിഷ്ണു മരിച്ചത്. കര്‍ണാടക അതിര്‍ത്തി പ്രദേശമായ കുട്ടയിലെ പെണ്‍സുഹൃത്തിനെ കാണാനായി രാവിലെ വീട്ടില്‍ നിന്ന് പോയിരുന്നു.
എന്നാല്‍ വിഷ്ണു അബോധാവസ്ഥയിലാകുകയും പെണ്‍സുഹൃത്തും സഹോദരനും ചേര്‍ന്ന് കുട്ടയിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് മുന്‍പേ മരണം സംഭവിച്ചെന്നുമാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ഒ ആര്‍ കേളുവിന് പരാതി നല്‍കിയിട്ടുണ്ട്. വിഷ്ണുവിന്റെ തലയുടെ പിന്‍ഭാഗത്ത് മര്‍ദനമേറ്റ നിലയിലാണ് മൃതദേഹമുണ്ടായതെന്നും കുടുംബം പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെയാണ് വിഷ്ണുവിന്റെ സംസ്‌കാരം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ മരണകാരണത്തില്‍ വ്യക്തത വരികയുള്ളു.
