ബ്ലൂ ടിക്കിൽ കുടുങ്ങും ജാഗ്രതെ ; വാട്‌സാപ്പിൽ ലഭിച്ചത്‌ 1569 പരാതി

Share our post

തിരുവനന്തപുരം:നാടിനെ മാലിന്യമുക്തമാക്കാൻ സർക്കാരിനോടൊപ്പം കൈകോർത്ത്‌ പൊതുജനവും. മാലിന്യം വലിച്ചെറിയുക, കത്തിക്കുക, വഴിയരികിൽ കൂട്ടിയിടുക, മലിനജലം ജലസ്രോതസിലേക്ക് ഒഴുക്കിവടുക തുടങ്ങിയ കുറ്റകൃത്യം അറിയിക്കാൻ സജ്ജമാക്കിയ സിംഗിൾ വാട്സാപ്പ് നമ്പറിലേക്ക്‌ എത്തിയത്‌ 1,569 പരാതി. ഇതിൽ 893 എണ്ണം തദ്ദേശ സ്ഥാപനങ്ങൾ പരിശോധിച്ച് അംഗീകരിച്ചു. 647 എണ്ണത്തിൽ നടപടി സ്വീകരിച്ചു. 59 പേർക്ക്‌ 4,19,050 രൂപ പിഴ ചുമത്തി. ബാക്കിയുള്ളവയിൽ അന്വേഷണം പുരോഗമിക്കുന്നു.

കൂടുതൽ പരാതി ലഭിച്ചത്‌ തിരുവനന്തപുരത്താണ്‌.295 പരാതിയിലാവയി 70,040 രൂപ പിഴചുമത്തി. വയനാടാണ്‌ കുറവ്‌. 18 പരാതി. നവംബർ ആറ്‌ വരെയുള്ള കണക്കാണിത്‌. സെപ്‌തംബർ 19നായിരുന്നു മന്ത്രി എം ബി രാജേഷ്‌ ശുചിത്വമിഷന്റെ ‘സ്വച്ഛതാ ഹി സേവ’ ക്യാമ്പയിൻ ഉദ്‌ഘാടനംചെയ്‌തത്‌. പരാതികൾ 9446700800 എന്ന വാട്സാപ്പ് നമ്പറിലൂടെയാണ്‌ അറിയിക്കുന്നത്‌.

കുറ്റകൃത്യം നടത്തുന്ന ആളുടെ പേരോ സ്ഥലമോ അറിയുമെങ്കിൽ അതും മാലിന്യം തള്ളാൻ ഉപയോഗിച്ച വാഹനത്തിന്റെ നമ്പർ തുടങ്ങിയ വിവരവും ഫോട്ടോ സഹിതം വാട്സാപ്പിലൂടെ കൈമാറാം. നിയമലംഘനത്തിനുമേൽ ഈടാക്കുന്ന പിഴയിൽ നിന്നും പരമാവധി 2,500 രൂപ വരെ വിവരം കൈമാറുന്ന വ്യക്തിക്ക് ലഭിക്കും. സമർപ്പിച്ച പരാതികളുടെ നടപടികളും പുരോഗതിയും പരാതിക്കാരന് അറിയാനാകും. പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകൾ സംബന്ധിച്ച പരാതികളും ശ്രദ്ധയിൽപ്പെടുത്താം. ഇൻഫർമേഷൻ കേരള മിഷന്റെ സങ്കേതിക സഹായത്തോടെയാണ്‌ ശുചിത്വമിഷൻ പദ്ധതി നടപ്പാക്കുന്നത്‌. ലഭിക്കുന്ന പരാതികൾ മാലിന്യമുക്‌തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വികസിപ്പിച്ച വാർറൂം പോർട്ടലിലൂടെ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക്‌ തുടർനടപടിക്കായി കൈമാറുന്നത്‌. പരാതിക്കാരന്റെ വിവരങ്ങൾ രഹസ്യമായിരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!